Wednesday, February 17, 2021

അറബിഭാഷ: ഭാഷകളുടെ മാതാവ്


ഭാഷ എങ്ങിനെയുണ്ടായി? ലോകത്ത് കാണപ്പെടുന്ന അസംഖ്യം ഭാഷകള്‍ക്ക് പൊതുവായ ധര്‍മ്മങ്ങള്‍ ഉണ്ടോ? എല്ലാ ഭാഷകളുടെയും മാതാവ് അഥവാ ഭാഷാ ജനനി എന്നു പറയപ്പെടാവുന്ന മൂലഭാഷ ഏതാണ്? തുലോം ചിന്താര്‍ഹമായ സമസ്യകളാണ് ഇവയെന്നത് നിര്‍വിവാദമാണ്. ഭാഷോല്‍പത്തി ശാസ്ത്രജ്ഞന്മാര്‍ ഇതുസംന്ധിച്ചു പല സിദ്ധാന്തങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. തിര്യക്കുകളില്‍ നിന്ന് വ്യത്യസ്തമായി ഭാഷ എന്നു പറയപ്പെടുന്ന സംവേദനമാദ്ധ്യമം മനുഷ്യന്‍ വശമാക്കിയതെങ്ങനെ എന്ന കാര്യത്തില്‍ സംതൃപ്തമായ ഒരുത്തരം കണ്ടെത്താന്‍ ശബ്ദശാസ്ത്രജ്ഞന്മാര്‍ക്ക് കഴിഞ്ഞിരുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. മനുഷ്യന്‍ കണ്ടുപിടിച്ചുണ്ടാക്കിയെടുത്തതാണോ ഭാഷ? അതോ, അത് പരമകാരുണികന്‍റെ ഒരു ദാനമോ? ഭാഷ പരമകാരുണികനായ ദൈവത്തിന്‍റെ ഒരു ദാനമാണെന്നു വാഗ് ദത്തമസീഹ് ഹദ്റത്ത് അഹ്മദ്(അ) തന്‍റെ 'മിനനുര്‍ റഹ്മാന്‍' (Favours of the Beneficient) എന്ന കൃതിയില്‍ സിദ്ധാന്തിച്ചു.

ലോകത്ത് ഇന്നുള്ള 500 കോടി ജനങ്ങള്‍ 4000ല്‍ ഏറെ ഭാഷകള്‍ സംസാരിച്ചുവരുന്നുവെന്നു ഭാഷാശാസ്ത്രജ്ഞര്‍ കണക്കാക്കിയിരിക്കുന്നു. അവയെ വിവിധ ഗ്രൂപ്പുകളായി അവര്‍ വേര്‍തിരിച്ചിട്ടുണ്ട്. 12ഓളം അടിസ്ഥാന ഭാഷാകുടുംങ്ങളാണത്രെ ഉള്ളത്. ഇവയില്‍ ഏറ്റവും പ്രാചീനമായിട്ടുള്ള ഭാഷ ഏതാണ്? ഭാഷാജനനി എന്നു പറയപ്പെടാവുന്ന ഒരു ഭാഷ ഉണ്ടോ? (Often the question is asked as to which of these is the most ancient? is there a mother of all languages?) ചിന്തകന്മാരുടെ സജീവമായ ചര്‍ച്ചയ്ക്ക് വിധേയമായിട്ടുള്ള ഒരു വിഷയമാണിത്. ഭാഷകളുടെ മാതാവ് എന്ന ശീര്‍ഷകത്തില്‍ ഹൈദരാബാദിലെ 'സെല്ലുലര്‍ ആന്‍റ് മോളിക്യൂളര്‍ ബയോളജി സെന്‍ററിലെ ഡി. ബാലസുബ്രഹ്മണ്യം എഴുതിയ ഒരു ലേഖനം 'ഹിന്ദു' പത്രത്തില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. (The Hindu, 1-2-96).

ഇന്ത്യയില്‍ 400ഓളം ഭാഷകള്‍ സംസാരിക്കപ്പെടുന്നു. ഇവയില്‍ 23 ഭാഷകള്‍ ആണ് പ്രധാനമായും എണ്ണപ്പെടുന്നത്. ഇന്ത്യയിലെ 15 ഭാഷകളുടെ മാതാവായി സംസ്കൃതം അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഇതു പ്രകാരം തന്നെ പല പൗരസ്ത്യ ഭാഷ കളുടെയും മൂലഭാഷ ചൈനീസ് ആണെന്നു പറയപ്പെടുന്നു. എന്നാല്‍, ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍ സംസാരിക്കപ്പെടുന്ന ഈ എല്ലാ ഭാഷാജനനികളുടെയും ആദിമാതാവായ ഭാഷ ഏതാണ്?

മൂലഭാഷ കണ്ടെത്താനുള്ള ശ്രമം അര്‍വ്വാചീനമോ ആധുനിക ശാസ്ത്ര ഗവേഷകരുടെ സംഭാവനയോ ഒന്നുമല്ല. ബി.സി. 700ല്‍ ഈജിപ്തിലെ ഫറാവോ (ഫിര്‍ഔന്‍) ആയിരുന്ന സാംടിക്ക് ഒന്നാമന്‍ (Psamtik) നടത്തിയ ഒരു പരീക്ഷണെത്തപ്പറ്റി ഗ്രീക്ക് ചരിത്രകാരനായ ഹിറോഡോട്ടസ് രേഖപ്പെടുത്തിയിട്ടുണ്ട്. ജനിച്ചുവീണ രണ്ട് ശിശുക്കളെ അമ്മയില്‍ നിന്ന് വേര്‍പെടുത്തി സംസാരശേഷിയില്ലാത്ത ഒരു ആട്ടിടയന്‍റെ സംരക്ഷണയിലാക്കിക്കൊണ്ട്, ആ ശിശുക്കളെ മറ്റാരുമായും ബന്ധപ്പെടുത്താത്ത നിലയില്‍ പൂര്‍ണ്ണമായ വിവാസനത്തില്‍ വളര്‍ത്തണമെന്ന് ഫറാവോ നിര്‍ദ്ദശിച്ചുവത്രെ. ഈ ശിശുക്കള്‍ ഉരുവിടുന്ന ആദ്യത്തെ വാക്ക് എന്ത് എന്ന് ശ്രദ്ധിക്കണമെന്നും ആ ഊമയായ ആട്ടിടയനോട് ആവശ്യപ്പെട്ടിരുന്നു. കുട്ടികളില്‍നിന്ന് പുറപ്പെടുന്ന ആദ്യത്തെ വാക്ക് എല്ലാ ഭാഷകളുടെയും ഉറവിടമായ മൂലഭാഷയെ പ്രതിനിധാനം ചെയ്യുന്നതായിരിക്കുമെന്ന് സങ്കല്‍പിക്കപ്പെട്ടു. കുട്ടികള്‍ പുറപ്പെടുവിച്ച ആദ്യത്തെ വാക്ക് 'ബെക്കോസ്' എന്നായിരുന്നുവത്രെ. തുര്‍ക്കിയില്‍ സംസാരിച്ചു പോന്നിരുന്ന ഫ്രീജിയന്‍ എന്ന പുരാതനഭാഷയില്‍ 'അപ്പം' എന്നര്‍ത്ഥമുള്ള ഒരു പദമാണിത്. അങ്ങനെ ഫ്രീജിയന്‍ ഭാഷയാണ് മനുഷ്യ സമുദായത്തിന്‍റെ ആദിഭാഷയെന്നു ഫറാവോ സാംടിക് ഒന്നാമന്‍ തീരുമാനിക്കുകയുണ്ടായി!

എന്നാല്‍, ഫറാവോ യഥാര്‍ത്ഥത്തില്‍ കബളിപ്പിക്കപ്പെടുകയായിരുന്നുവെന്നും ആരോ ഒരാള്‍ ആ കുട്ടികളെ ഫ്രീജിയന്‍ ഭാഷ സംസാരിക്കാന്‍ പഠിപ്പിച്ചുവെന്നു വ്യക്തമാണെന്നും പില്‍ക്കാലത്തെ ഗവേഷകന്മാര്‍ അഭിപ്രായപ്പെട്ടു. ആ കുട്ടികള്‍ക്ക്ഒരു ഭാഷയും പരസഹായമില്ലാതെ പഠിക്കാന്‍ കഴിയുമായിരുന്നില്ലെന്ന് അവര്‍ തീര്‍ത്തു പറഞ്ഞു. (ശബ്ദങ്ങളും ചിഹ്നങ്ങളും ഒരു ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരണം, ഭാ. 169).

വാഗ്ദത്ത മസീഹ് ഹദ്റത്ത് അഹ്മദ് (അ) ഇത് സംബന്ധിച്ചു ഇപ്രകാരം പറയുന്നു:

"സംസാരം അഭ്യസ്തമാണെന്ന് സമ്മതിക്കപ്പെട്ടിരിക്കുമ്പോള്‍, മറ്റൊരാള്‍ മനസ്സിലാക്കിക്കൊടുക്കാതെ കണ്ട് ആദ്യമനുഷ്യന് അത് മനസ്സിലാക്കാന്‍ സാധിച്ചിട്ടുണ്ടായിരിക്കില്ലന്നും സമ്മതിക്കാന്‍ നിര്‍ബന്ധപ്പെടുന്നതാണ്. പുതുതായി ജനിച്ച ശിശുക്കളെ ഒന്നും പഠിപ്പിക്കപ്പെടാത്ത നിലയില്‍, ഒരു ഗുരുനാഥന്‍ അവര്‍ക്ക് ഭാഷ അഭ്യസിപ്പിക്കാത്ത നിലയില്‍, വിട്ടേച്ചിരുന്നുവെങ്കില്‍, ആ നവജാതശിശുക്കള്‍ക്ക് സ്വയം സംസാരിക്കാന്‍ സാധ്യമല്ലെന്നും അവര്‍ക്ക് മറ്റുള്ളവരുടെ വിളിയ്ക്ക് ഉത്തരം നല്‍കാന്‍ കഴിയുകയില്ലെന്നും ഊമയെപ്പോലെ മൗനിയായിരിക്കുകയേ ഉള്ളൂവെന്നും പരീക്ഷണങ്ങളും പരിശോധനകളും മുഖേന സ്ഥാപിക്കപ്പെട്ടിട്ടുള്ളതും അതോടൊപ്പം ഉദാഹരണങ്ങള്‍ കൊണ്ട് സാക്ഷ്യപ്പെടുത്താവുന്നതും ആകുന്നു. (മിനനുര്‍റഹ്മാന്‍ Favours of the Beneficent P - 87).

അദ്ദേഹം തുടരുന്നു: "ദൈവം മനുഷ്യന് സംസാരശേഷി പ്രത്യേക നിലയില്‍ നല്‍കിയിരിക്കുന്നു. ദൈവത്തില്‍ നിന്നു മാത്രമായി മനുഷ്യന് ജീവന്‍ ദാനമായി നല്‍കപ്പെട്ടത് പോലെയാണ് യഥാര്‍ത്ഥ ഔദാര്യവാനില്‍ നിന്നുതന്നെ സംസാരശേഷിയും പ്രദാനം ചെയ്യപ്പെട്ടത്. അതാണ് സത്യവസ്തുത." (92).

ഭാഷകളെപ്പറ്റി ഖുര്‍ആന്‍ ഇപ്രകാരം പറയുന്നു: "ആകാശഭൂമികളുടെ സൃഷ്ടിപ്പിലും നിങ്ങളുടെ ഭാഷകളുടെയും വര്‍ണ്ണങ്ങളുടെയും വ്യത്യാസങ്ങളിലും ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്." (30:23). ഭാഷാശാസ്ത്രഗവേഷണങ്ങള്‍ (Philological Researches) നടത്തുവാനുള്ള ആഹ്വാനമാണ് ഖുര്‍ആന്‍ ഇതുവഴി നടത്തിയിട്ടുള്ളത്. ഇതുപ്രകരം, ഈ കാലഘട്ടത്തില്‍ ഈ മഹാസംരംഭത്തില്‍ ഹദ്റത്ത് അഹ്‌മദുല്‍ ഖാദിയാനി(അ) മുഖേന അടിസ്ഥാനപ്പെട്ടിരിക്കുന്നത് ദൈവികമായ ഒരു പദ്ധതിയുടെ ഭാഗമാണ്. അറബി ഭാഷയാണ് ഭാഷാ ജനയിത്രി എന്നു പറയപ്പെടാവുന്ന മൂലഭാഷയെന്ന് ഹദ്റത്ത് അഹ്‌മദ്(അ) ഘോഷിച്ചു. ഈ മൂലഭാഷയില്‍ വിശുദ്ധ ഖുര്‍ആന്‍ അവതരിച്ചത് ആ ഭാഷയുടെ സാര്‍വ്വജനീന പ്രാതിനിധ്യത്തെ വിളംരം ചെയ്യുന്നു. ആ മഹാത്മാവ് ഇപ്രകാരം പറഞ്ഞു: "എല്ലാ ഗ്രന്ഥങ്ങളുടെയും മുദ്രയായുള്ള സര്‍വ്വശക്തനായ ദൈവത്തിന്‍റെ പരിപൂര്‍ണ്ണഗ്രന്ഥം എല്ലാ ഭാഷകളുടെയും മാതാവായ ഒരു ഭാഷയില്‍ വെളിപ്പെടണമെന്ന് ദൈവേച്ഛയുടെ നിര്‍ബന്ധമായിരുന്നു." (പേജ് 93). അദ്ദേഹം പ്രഖ്യാപിച്ചു: "ഞാനിത് സ്വന്തത്തില്‍ പറയുന്നതല്ല. അല്ലാഹു വെളിപാടു രൂപത്തില്‍ എനിയ്ക്കിറക്കിത്തന്ന ജ്ഞാനമാണിത്." (പേജ് : 119).

വിശുദ്ധ ഖുര്‍ആനെ പ്രത്യുദ്ധരിക്കാനായിട്ടത്രെ വാഗ്ദത്ത മഹ്ദീമസീഹ് വെളിപ്പെട്ടിരിക്കുന്നത്. ഇത് ഒരു അന്ധമായ മതപക്ഷപാതവും ഭാഷാപ്രണയവും ആണെന്നു കരുതുന്നവരുണ്ടാകാമെങ്കിലും ശാസ്ത്രീയമായ അടിസ്ഥാനങ്ങളിലാണ് അദ്ദേഹം ഇതു കാര്യകാരണസഹിതം തെളിയിച്ചിട്ടുള്ളതെന്ന് കാണാം. ഏത് ശാസ്ത്രീയ ഗവേഷണവും അദ്ദേഹം പ്രഘോഷിച്ച ഈ സത്യത്തിന്‍റെ അനാവരണത്തിലാണ് ചെന്നെത്തുക. 'മിനനുര്‍ റഹ്മാന്‍' എന്ന അടിസ്ഥാന ഗ്രന്ഥം അദ്ദേഹം രചിച്ചതിന് ശേഷം അദ്ദേഹത്തിന്‍റെ ചില ശിഷ്യന്മാര്‍ ഈ വിഷയകമായി ശാസ്ത്രീയമായ ഗവേഷണ ഗ്രന്ഥങ്ങള്‍ പുറത്തിറക്കുകയുണ്ടായി. ഈ ഗ്രന്ഥങ്ങളിലടങ്ങിയ തത്വസാരങ്ങളെ ലോകം അംഗീകരിക്കുന്ന കാലം വിദൂരമല്ലന്ന് ഞങ്ങള്‍ കരുതുന്നു.

നാലോ അഞ്ചോ ആയിരം കൊല്ലങ്ങള്‍ക്കിടയില്‍ ഇത്രയും വലിയ ഭാഷാ വൈവിധ്യങ്ങള്‍ സംഭവിച്ചതെങ്ങനെ എന്ന സംശയം അടിസ്ഥാനരഹിതമാണ്. ഭൂമിയുടെ വയസ്സ് ആറായിരം കൊല്ലമാണെന്നുള്ള ബൈബിള്‍ പാഠങ്ങള്‍ സൃഷ്ടിച്ച അബദ്ധധാരണയില്‍ നിന്നാണ് ഈ സംശയം ഉദിക്കുന്നതെന്ന് ഹദ്റത്ത്അഹ്മദ് (അ) ചൂണ്ടിക്കാട്ടി. സ്ഥലകാലങ്ങള്‍ക്കുള്ള അകല്‍ച്ച മാത്രമല്ല ഭാഷാഭേദങ്ങള്‍ക്കുള്ള കാരണം ഭൂമധ്യരേഖയോട് അടുത്തും അകലത്തും സ്ഥിതിചെയ്യുന്ന പ്രദേശങ്ങളില്‍ വസിക്കുന്നവരില്‍ ചില പ്രത്യേക ആവയവിക സംവിധാനങ്ങളും പ്രവണതകളും സഹജമായിത്തന്നെ വളരുമാറാകുന്നു. വിവിധങ്ങളായ വൃക്ഷങ്ങളുടെയും സസ്യങ്ങളുടെയും സ്വാധീനങ്ങളും അറിയപ്പെടാത്ത മറ്റു ചില വസ്തുതകളും കാരണം ഈ ഭൂവാസികളില്‍ ചില പ്രത്യേക ശാരീരിക ശബ്ദനിയന്ത്രണ സംവിധാനങ്ങളും ഉച്ചാരണക്രമങ്ങളും ഉടലെടുക്കുമാറാകുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതാണ് ക്രമേണ സവിശേഷ സംസാരസമ്പ്രദായങ്ങളായി വേര്‍തിരിഞ്ഞത്. ചില പ്രദേശങ്ങളില്‍ അക്ഷരങ്ങളും സ്വനിമങ്ങളും അതേപടി മൊഴിയാന്‍ സാദ്ധ്യമേയല്ല. ഈ മാറ്റങ്ങളെല്ലാം പ്രകൃതി നിയമങ്ങള്‍ക്കും സഹജസിദ്ധികള്‍ ക്കും വിധേയമാണ്.

ആധുനികശാസ്ത്രം കൈവെക്കാത്ത മനുഷ്യബന്ധത്തിന്‍റെ ഒരു ശാഖയും ഇല്ലെന്ന് നമുക്കറിയാം. ആധുനിക ജനിതക ശാസ്ത്രത്തിനു (Genetics) മനുഷ്യജീവിതത്തിന്‍റെ വിവിധ രംഗങ്ങളില്‍ ഉയര്‍ന്നിട്ടുള്ള ഒട്ടേറെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിഞ്ഞിട്ടുണ്ട്. ജീവശാസ്ത്രത്തിന് (Biology) ഭാഷയുടെ പ്രാചീനത നിര്‍ണ്ണയിക്കുന്നതില്‍ എന്തെങ്കിലും സംഭാവന അര്‍പ്പിക്കാന്‍ കഴിയുമോ? എല്ലാവര്‍ക്കും പൊതുവായുളള ചില ശേഷികളാണ് ഭാഷകളിലെ സാദൃശ്യങ്ങള്‍ക്കടിസ്ഥാനമെന്ന് ഡോ.ഡെറെക് ബിക്കര്‍ടണ്‍ (Dr. Derek Bickerton) അഭിപ്രായപ്പെട്ടു. ഇതിന്‍റെ അര്‍ത്ഥം ഭാഷ ഉപയോഗിക്കുന്നതിന്നനുകൂലമായ ഒരവസ്ഥ ആദ്യമെ മനുഷ്യനില്‍ ഉണ്ടായിരുന്നു എന്നാണ്. ഭാഷയ്ക്കും വ്യാകരണത്തിനും ഒരു ജനിതക മൂലകം (Genetic element) അഥവാ, ജീവശാസ്ത്രപരമായ അടിസ്ഥാനം ഉണ്ടായിരിക്കാമെന്നു പ്രകാരാന്തരേണ പറയാം. ഈ തത്വം 60 കൊല്ലം മുമ്പ് പ്രമുഖ അമേരിക്കന്‍ ലിങ്ക്വിസ്റ്റ് ആയ മോആം ചോം സ്കിആണ് ആദ്യമായി മുന്നോട്ടുവച്ചതത്രെ. വിവിധ ഭാഷകളിലെ വാക്യഘടനകളില്‍ കാണപ്പെടുന്ന അത്ഭുതാവഹമായ അടിസ്ഥാനസാദൃശ്യങ്ങള്‍ മനുഷ്യന്‍റെ മനോമണ്ഡലത്തില്‍തന്നെ ആഴമായ ഘടന അഥവാ പ്രകൃതിസിദ്ധമായ മുന്നൊരുക്കങ്ങള്‍ ഉണ്ടെന്നതിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത് എന്ന് ചോംസ്കി സിദ്ധാന്തിച്ചു.

ഭാഷ രൂപപ്പെടുന്നതിന് ഒരു മുന്‍നിശ്ചയം ഉണ്ടായിരുന്നു എന്നാണ് ചുരുക്കത്തില്‍ പ്രൊഫ. ചോംസ്കിയുടെ സിദ്ധാന്തം. ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ ആധുനിക ചിന്തകനും ഭാഷാ ശാസ്ത്രജ്ഞനും ആണ് ചോംസ്കി. ആധുനിക ലിങ്ക്വിസ്റ്റ് സയന്‍സിന്‍റെ സ്ഥാപകനും മാസച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ പ്രൊഫസറുമായ ഇദ്ദേഹം കാള്‍മാര്‍ക്സ്, ഹെഗല്‍, അരിസ്റ്റോട്ടില്‍, പ്ലാറ്റോ, ഫ്രോയിഡ് തുടങ്ങിയവരുടെ നിരയിലാണ് എണ്ണപ്പെടുന്നത്.

മനുഷ്യന്‍റെ മനോമണ്ഡലത്തില്‍ അഗാധമായ ഘടനകളാല്‍ നിര്‍ണ്ണയിക്കപ്പെടുന്ന സര്‍വ്വസാമാന്യമായ വ്യാകരണ പദ്ധതിയെക്കുറിച്ച് അഥവാ, സഹജമായ മുന്‍സംവിധാനങ്ങള്‍ സംബന്ധിച്ചു പ്രൊഫ. ചോംസ്കി വിവരിക്കുന്നു. അതുകൊണ്ട് ഭാഷ എന്നത് സര്‍വ്വസാമാന്യവും സഹജവുമായ സൗകര്യാവസ്ഥയുടെ, ജീവശാസ്ത്രപരമായ പൈതൃകത്തിന്‍റെ അഥവാ, ജനിതകമായ പാരമ്പര്യസിദ്ധിയുടെ ഫലപരിണതിയാണ് എന്നു പറയാം.

 

മൂലഭാഷയെ അഥവാ, ഭാഷാജനനിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഗഹനമായ ഗവേഷണങ്ങളെ വിളിച്ചുണര്‍ത്തുന്ന ഒരു സംരംഭമാകുന്നു. അത് ഈ കാലഘട്ടത്തിന്‍റെ മഹാസംരംഭമാണെന്നു ഞങ്ങള്‍ പറയും. അതുകൊണ്ട്തന്നെയാണ് ഈ കാലഘട്ടത്തില്‍ വാഗ്ദത്ത മസീഹ് (അ) ഈ വിഷയം കൈകാര്യം ചെയ്തിട്ടുള്ളതും 'ഉമ്മുല്‍ അല്‍സിന' അഥവാ ഭാഷാജനനിയെ സംബന്ധിച്ച തന്‍റെ ഏറ്റവും ശ്രദ്ധേയമായ തിസീസ് 'മിനനുര്‍ റഹ്മാന്‍' (പരമകാരുണികന്‍റെ അനുഗ്രഹദാനം) എന്ന പേരില്‍ അവതരിപ്പിച്ചതും. മൂലഭാഷ ദൈവം തന്നെ മനുഷ്യര്‍ക്ക് പഠിപ്പിച്ചതാണെന്നും, അത് മനുഷ്യന്‍ തന്നെ അവന്‍റെ സ്വന്തം കഴിവനുസരിച്ചു വളര്‍ ത്തിയെടുത്തതല്ലെന്നും ആണ് അദ്ദേഹം സിദ്ധാന്തിച്ചത്. ജര്‍മന്‍കാരനായ വോണ്‍ ഹെര്‍ഡറുടെ, 'പ്രകൃത്യനുകരണ സിദ്ധാന്തം' ആണ് ശാസ്ത്രത്തിന്‍റെ സംഭാവനയായി വാഗ്ദത്ത മസീഹിെന്‍റ കാലത്ത് പ്രചാരത്തിലുണ്ടായിരുന്നതെങ്കിലും ഈ സിദ്ധാന്തം - 'ഡിംഗ് ഡോംഗ് തിയറി' എന്നും ഇതറിയപ്പെടുന്നു - ആ കാലഘട്ടത്തില്‍ തന്നെ തകര്‍ന്നു കഴിഞ്ഞിരുന്നതായി മാക്സ്മുള്ളര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഭാഷ മനുഷ്യന് പഠിപ്പിക്കപ്പെട്ടതാണെന്ന മതകീയസിദ്ധാന്തത്തിനാണ് ഇന്നു മുന്‍തൂക്കമുള്ളത്.

No comments: