Wednesday, January 19, 2011

അറബികള്‍ ദജ്ജാലിന്‍റെ പിടിയില്‍

അവസാന കാലത്ത്‌ ശക്തി പ്രഭാവത്തോടെ പ്രത്യക്ഷപ്പെടുമെന്ന്‌ പ്രവചനങ്ങളില്‍ വിവരിക്കപ്പെട്ട ‘ദജ്ജാല്‍’ (Antichrist) എന്ന വിനാശ ശക്തിയുടെ അധിനിവേശമാണ്‌ നാം മുസ്‌ലിം നാടുകളില്‍ കാണുന്നത്‌. ക്രിസ്തുമതത്തിന്‍റെ വികലമായ രൂപം സ്വീകരിച്ച ഭൌതികോന്‍മുഖമായ പാശ്ചാത്യന്‍ നാഗരികതയാണ്‌ 'ദജ്ജാല്‍'. 'യഅ്ജൂജ്‌ മഅ്ജൂജ്‌’ (Gog Magog) എന്നത്‌ ദജ്ജാലിന്‍റെ ജനവര്‍ഗ്ഗപരായ രണ്ട്‌ ശാക്തികചേരികളാണ്‌. ഭാഷാപരവും നരവംശ ശാസത്രപരവുമായ വ്യതിരേകങ്ങളിലൂടെ ഇവര്‍ ആരാണെന്ന്‌ ആധുനിക കാലത്ത്‌ അഹ്‌മദിയ്യാ പ്രസ്ഥാന സ്ഥാപകരായ ഹദ്‌റത്ത് അഹ്‌മദ്‌(അ) ലോകത്തിന്‌ കാണിച്ചുതന്നിട്ടുണ്ട്‌. അഗാധമായ അര്‍ത്ഥതലങ്ങളുള്ള വിശുദ്ധ ഖുര്‍ആന്‍, ഹദീസ്‌, ബൈബിള്‍, പൌരാണിക ചരിത്രങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ യഅ്ജൂജ്‌ മഅ്ജൂജിലെ ആദ്യത്തെക്കൂട്ടര്‍ ഇംഗ്ളീഷ്‌ ഭാഷ സംസാരിക്കുന്ന ജനതയും മറ്റെ കൂട്ടര്‍ റഷ്യന്‍ (സ്ളാവ്‌) ജനതയുമാണെന്ന് ഹദ്‌റത്ത് അഹ്‌മദ്‌ നൂറു വര്‍ഷങ്ങള്‍ക്ക്‌മുമ്പ്‌ വെളിപ്പെടുത്തിയിട്ടുണ്ട്‌. സാമ്പത്തികവും സാമ്രാജ്യത്വപരവുമായ താല്‍പര്യങ്ങളുടെ അടിസ്ഥാനത്തില്‍ ഈ രണ്ടു ശക്തികളും പരസ്പരം ശത്രുതയോടെ ധ്രുവീകരിക്കപ്പെട്ട്‌ ശാക്തിക ചേരികളായിത്തീരുമെന്നും അവ മുസ്‌ലിം നാടുകളിലേക്ക്‌ ഇരമ്പിക്കയറുമെന്നും തിരുനബി(സ) പ്രവചിച്ചിരിക്കുന്നു.

ഒരിക്കല്‍ റസൂല്‍ തിരുമേനി(സ) ഒരു ആത്മീയ ദര്‍ശനത്തിന്‌ ശേഷം സംഭീതനായിക്കൊണ്ട്‌ സദസ്സിലേക്ക്‌ വന്നു. ഇങ്ങനെ അരുള്‍ച്ചെയ്തു:
"അല്ലാഹുവല്ലാതെ വേറൊരു ആരാധ്യനുമില്ല. ആസന്നമായിരിക്കുന്ന വിപത്തുകള്‍കാരണം അറബികള്‍ക്ക്‌ മഹാനാശം. ഇന്നേ ദിവസം യഅ്ജൂജ്‌ മഅ്ജൂജിന്‍റെ മതില്‍ക്കെട്ടില്‍ ഇത്രയളവില്‍ വിടവുണ്ടാക്കപ്പെട്ടിരിക്കുന്നു." നബി തിരുമേനി തന്‍റെ പെരുവിരലും തൊട്ടടുത്ത വിരലും കൊണ്ടു ഒരു വൃത്തം രൂപപ്പെടുത്തിക്കാണിച്ചു. സൈനബ്‌(റ) പറയുന്നു: അപ്പോള്‍ ഞാന്‍ ചോദിച്ചു, ‘അല്ലാഹുവിന്‍റെ ദൂതരേ, ഞങ്ങളില്‍ സജ്ജനങ്ങളുണ്ടായിരിക്കെ ഞങ്ങള്‍ നശിക്കപ്പെടുമോ?’ നബിതിരുമേനി (സ) പ്രതിവചിച്ചു: 'അതെ, തിന്‍മകള്‍ വര്‍ദ്ധിച്ചാല്‍ (നശിപ്പിക്കപ്പെടും)."

റസൂല്‍ തിരുമേനിയുടെ തിരുഹൃദയം ദര്‍ശിച്ച ആ ഭീതി ആയിരത്തി നാന്നൂറ്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം അറബ്‌ ലോകത്ത്‌ അരങ്ങേറിയപ്പോള്‍ മുസ്‌ലിം ലോകം കിടിലം കൊണ്ടുപോയി. ‘Shock and awe campaign' കിടിലം കൊള്ളിക്കുന്നതും ചകിതമാക്കുന്നതുമായ സൈനിക നീക്കമെന്നായിരുന്നല്ലോ ഇറാഖ്‌ യുദ്ധം വിശേഷിപ്പിക്കപ്പെട്ടത്‌.

യഅ്ജൂജ്‌ മഅ്ജൂജ്‌ എന്ന അക്രമ കാരികളായ ഒരു ജനതയെ ദുല്‍ഖര്‍നൈന്‍ രാജാവ്‌ ഒരു ഭിത്തികെട്ടി തടഞ്ഞുനിര്‍ത്തിയ ചരിത്രം വിശുദ്ധ ഖുര്‍ആന്‍ വിവരിക്കുന്നു. കാക്കസസ്‌ പര്‍വ്വതത്തിന്നപ്പുറത്ത്‌ ജിവിക്കുന്ന സിതിയന്‍ എന്ന പൌരാണിക ജനവര്‍ഗ്ഗത്തെ ദര്‍ബന്ധ്‌ എന്ന സ്ഥലത്ത്‌ ഭിത്തികെട്ടി തടഞ്ഞ മഹാനായ പേര്‍ഷ്യന്‍ ചക്രവര്‍ത്തി സൈറസിന്‍റെ ചരിത്രമാണ്‌ ഖുര്‍ആന്‍ ഇവിടെ വിവരക്കുന്നത്‌. ആക്രമണവാസനയും കോളോണിയല്‍ മനോഭാവവുമുള്ള ഈ ജനത ഭിത്തിപൊട്ടിച്ച്‌ അവസാനകാലത്ത്‌ കിഴക്കന്‍ രാജ്യങ്ങളെ ആക്രമിക്കുമെന്ന്‌ ഖുര്‍ആന്‍ പറയുന്നു. ആധുനികകാലത്ത്‌ യൂറോപ്യന്‍ നവോത്ഥാനത്തോടെ ദജ്ജാലിന്‍റെ ആക്രമണം ആരംഭിച്ചു. ആ ആക്രമണത്തിന്‍റെ മൂര്‍ദ്ധന്യ ദശയില്‍ ഒരു അടയാളം എന്ന നിലക്ക്‌ യഹൂദ രാഷ്ട്രത്തിന്‍റെ രൂപീകരണമുണ്ടായിരിക്കുമെന്നും ഖുര്‍ആന്‍ പറയുന്നു.

"നാം നശിപ്പിച്ചുകഴിഞ്ഞ ഒരു നാടിനെ (ഇസ്‌റാഈല്‍) സംബന്ധിച്ചുള്ള നമ്മുടെ ഖണ്ഡിതമായ തീരുമാനമാണത്‌, അവര്‍ തീര്‍ച്ചയായും തിരിച്ചുവരികയില്ല എന്നുള്ളത്‌. ഏതുവരെയെന്നാല്‍ യഅ്ജൂജ്‌ മഅ്ജൂജ്‌ തുറന്നുവിടപ്പെടുകയും അവര്‍ എല്ലാ ഉയരങ്ങളില്‍ നിന്നും സമുദ്ര തിരമാലകളില്‍ നിന്നും ശീഘ്രസഞ്ചാരം ചെയ്തുവരികയും ചെയ്യുന്നതുവരെ” (21:97). ചിന്നിച്ചിതറി കഴിഞ്ഞിരുന്ന യഹൂദര്‍, ബ്രിട്ടന്‍, അമേരിക്കറഷ്യ എന്നീ സാമ്രാജ്യത്വ ശക്തകളുടെ സഹായത്തോടെ  1948-ല്‍ ജറൂസലേമിലേക്ക്‌ തിരിച്ച്‌ വന്നത്‌ ഖുര്‍ആന്‍റെ പ്രവചനത്തെ സാധൂകരിക്കുന്നു. ഇസ്‌റാഈല്‍ സ്റ്റേറ്റിന്‍റെ രൂപീകരണത്തിന്‌ ശേഷമാണ്‌ യഅ്ജൂജിന്‍റെ ആക്രമണം അറബികള്‍ക്ക്‌നേരെ ഏറ്റവും രൂക്ഷമായി വന്നത്‌. ഒരു ഹദീസ്‌ ഇപ്രകാരമാണ്‌: 'സിറിയയുടേയും ഇറാഖിന്‍റേയും ഇടയിലൊരിടത്ത്‌നിന്നാവും ദജ്ജാലിന്‍റെ പുറപ്പാട്‌. അവര്‍ ഇടം വലം സഞ്ചരിക്കും. ദൈവദാസന്‍മാരേ, സ്ഥൈര്യമവലംബിക്കുക' (സഹീഹ്‌ മുസ്‌ലിം)

അക്രമകാരിയായ ദജ്ജാലിന്‍റെ ഇടത്താവളം പ്രസ്തുത ഹദീസില്‍പറഞ്ഞ സ്ഥലത്ത്‌ അഥവാ സിറിയയുടേയും ഇറാഖിന്‍റേയും മദ്ധ്യേ ഇന്ന്‌ എത്തിയിരിക്കുകയാണ്‌. ഇടത്തോട്ടും വലത്തോട്ടുമുള്ള അതിന്‍റെ സഞ്ചാരമാണ്‌ ഇനി കാണേണ്ടത്‌. മറ്റൊരു ഹദീസ്‌ ഇപ്രകാരമാണ്‌ 'റോമാക്കാര്‍ മുസ്‌ലിം ലോകത്തിന്‍റെ അകത്തളങ്ങളില്‍ പ്രവേശിക്കുന്നത്‌ വരെ അന്ത്യനാള്‍ ഉണ്ടാവുകയില്ല.' (മുസ്‌ലിം).

ഇറാഖില്‍ സൈനികപരമായി പ്രവേശിച്ച ദജ്ജാല്‍ ഇതിനകം അറബ്‌ ലോകം മുഴുവന്‍ കീഴടക്കിക്കഴിഞ്ഞു. ഇനി നേരിട്ടുള്ള സൈനികാധിനിവേശം തന്നെയുണ്ടാകാനും സാധ്യതയുണ്ട്‌. (2003 മെയ് ലക്കം സത്യദൂതനില്‍ പ്രസിദ്ധീകരിച്ച കുറിപ്പാണ് ഇത്) ഏതായാലും യഅ്ജൂജ്‌ മഅ്ജൂജ്‌ എന്നീ രണ്ട്‌ ശാക്തിക ചേരികളായി പിരിയുന്ന ദജ്ജാല്‍ ഒരു ലോകമഹായുദ്ധത്തോടെ നശിച്ചുപോകുമെന്നും അതിനുശേഷം വാഗ്ദത്ത മസീഹിനാല്‍ പുനരുജ്ജീവിപ്പിക്കപ്പെട്ട ഇസ്‌ലാംമതത്തിന്‍റെ പ്രതാപ കാലമായിരിക്കുമെന്നും തിരുനബി(സ)യുടെ പ്രവചനത്തില്‍നിന്നു മനസ്സിലാകുന്നു.

വാഗത്ത മസീഹ് ഹദ്‌റത്ത് അഹ്‌മദി(അ)ന്‍റെ ഒരു പ്രവചനം ഇപ്രകാരമാണ്‌. 'ഈ രണ്ടു ജാതി ക്കാരും (യഅ്ജൂജ്‌, മഅ്ജൂജ്‌) മറ്റുള്ളവരെ കീഴ്പ്പെടുത്തിക്കഴിഞ്ഞശേഷം പരസ്പരം ആക്രമണം നടത്തുന്നതാണ്‌. ഈ രണ്ട്‌ ജാതിക്കാര്‍ ഇംഗ്ളീഷുകാരും (അമേരിക്ക, ബ്രിട്ടന്‍, ആസ്ത്രേലിയ മുതലായ രാജ്യങ്ങള്‍) റഷ്യക്കാരുമാണ്‌' (ഇസാലയെ ഔഹാം). യഅ്ജൂജ്‌ മഅ്ജൂജിന്‍റെ അന്ത്യം ഒരു ലോക മഹായുദ്ധത്തോടെ യായിരിക്കുമെന്ന്‌ ഖുര്‍ആന്‍ സൂചനനല്‍കുന്നു. യഅ്ജൂജ്‌ മഅ്ജൂജ്‌ ഭിത്തി പൊട്ടിച്ചുകൊണ്ട്‌ ആധുനിക കാലത്ത്‌ രംഗപ്രവേശം ചെയ്തശേഷം അവരുടെ ശാക്തിക വടംവലി രൂക്ഷമായി യുദ്ധമുണ്ടാവുമെന്ന്‌ ഖുര്‍ആന്‍ പറയുന്നു.

"എന്‍റെ നാഥന്‍റെ വാഗ്ദാനം സത്യമാണ്‌. അന്ന്‌ അവരില്‍ ചിലരെ മറ്റു ചിലര്‍ക്കെതിരില്‍ തിരമാലകള്‍ കണക്കെ അടിച്ചു കയറുന്നവരായി നാം വിടുന്നതാണ്‌” (18:90). ദജ്ജാല്‍ എന്ന നാശകാരിയെ സംബന്ധിച്ച്‌ മുന്നറിയിപ്പ്‌ നല്‍കിയ ഹദീസുകളില്‍ മിക്കവാറും മസീഹിനെ സംബന്ധിച്ചും മഹ്ദിയെ കുറിച്ചുമുള്ള സുവിശേഷം കൂടിയുണ്ടെന്ന യാഥാര്‍ത്ഥ്യം നാം മനസ്സിലാക്കണം. ദജ്ജാലിന്‍റെ ഏറ്റവും ഭയാനകമായ ശക്തിപ്രകടന കാലത്തിനു മുമ്പായി മഹ്ദിയും മസീഹുമായി അല്ലാഹു ഹദ്‌റത്ത് അഹ്‌മദിനെ അയക്കുകയുണ്ടായി. ദജ്ജാലിന്‍റെ മഹാ കുഴപ്പത്തില്‍ നിന്നു എത്രയും വേഗം ലോകം രക്ഷ നേടട്ടെ എന്നും അറബികള്‍ക്ക്‌ ഇസ്‌ലാമിന്‍റെ യഥാര്‍ത്ഥ രൂപം ഗ്രഹിക്കാനുള്ള സൌഭാഗ്യമുണ്ടാകട്ടെ എന്നും നമുക്ക്‌പ്രാര്‍ത്ഥിക്കാം.



വായിക്കുക: ദജ്ജാല്‍

Monday, January 10, 2011

മതംമാറ്റവും ഇസ്‌ലാമും

1948 ഡിസമ്പര്‍ 10-ന്‌ ഐക്യരാഷ്ട്രസഭ അംഗീകരിച്ച മനുഷ്യാവകാശങ്ങളുടെ സാര്‍വ്വദേശീയ പ്രഖ്യാപനത്തില്‍ മതസ്വാതന്ത്യ്രത്തെ പറ്റിയുളള മാതൃകാ മാനകം (Norm) ആര്‍ട്ടിക്കിള്‍ 18,19 ല്‍ ഇങ്ങനെ രേഖെപ്പടുത്തുന്നു.

'ചിന്ത, മനസാക്ഷി, മതം എന്നിവയുടെ കാര്യത്തില്‍ ഓരോരുത്തനും സ്വാതന്ത്യ്രമുണ്ട്‌. മതം മാറുവാനും തനിച്ചോ കൂട്ടായോ പരസ്യമായും രഹസ്യമായുമുളള ഉപ ദേശത്തിലൂടെയോ കര്‍മ്മത്തിലൂടെയോ തന്‍റെ മതമോ വിശ്വാസമോ പ്രകടിപ്പിക്കാനുളള സ്വാതന്ത്യ്രവും ഇതിലുള്‍പ്പെടുന്നു.

‘അഭിപ്രായ സ്വാതന്ത്യ്രവും അഭിപ്രായ പ്രകടനസ്വാതന്ത്യ്രവും ഓരോരുത്തനുമുണ്ട്‌. അന്യരുടെ ഇടപെടല്‍ കൂടാതെ സ്വന്തമായ അഭിപ്രായങ്ങള്‍ വെച്ചു പുലര്‍ത്താനും ഏത്‌ ഉപാധിയിലൂടെയും രാജ്യാതിര്‍ത്തികളെ വകവെക്കാതെ അറിവുകളും ആശയങ്ങളും ആരായുവാനും സ്വായത്തമാക്കുവാനും പ്രചരിപ്പിക്കാനുമുളള സ്വാതന്ത്യ്രം ഈ അവകാശത്തില്‍ ഉള്‍പ്പെടുന്നു’.

ഒരാള്‍ ആരായിരിക്കണമെന്നും അയാള്‍ എങ്ങനെ ചിന്തിക്കണമെന്നും അയാളുടെ മതം എന്തായിരിക്കണമെന്നും നിര്‍ണ്ണയിക്കാനുളള സമ്പൂര്‍ണ്ണാധികാരം അയാളില്‍ മാത്രം നിക്ഷിപ്തമാണ്‌. വാസ്തവത്തില്‍, ഓരോ വ്യക്തിക്കുമുളള ഈ ആത്മബോധമാണ്‌ മാനുഷതയുടെ കാതല്‍. ക്രമസമാധാന നിലയേയോ, ആരോഗ്യത്തേയോ, സദാചാരത്തേയോ അലോസരപ്പെടുത്തുന്നില്ലെങ്കില്‍ ഭരണക്കൂടമോ, സമൂഹമോ, മതസംഘടനകളോ മറ്റുളളവരോ, പാവനമായ ഈ അവകാശം വ്യക്തിക്ക്‌ നിഷേധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നത്‌ ഏറ്റവും അധിക്ഷേപാര്‍ഹമായ ഒരു കിരാത കൃത്യമാണ്‌. വ്യക്തിഹത്യക്ക്‌ സമാനമായ ഈ മനുഷ്യ ഹിംസയെ ആധുനിക രാഷ്ട്രവിജ്ഞാനീയം മിതമായ അര്‍ത്ഥത്തില്‍ ‘ഫാസിസം’ എന്ന്‌ വ്യവഹരിക്കാറുണ്ട്‌.

ഇന്ത്യന്‍ ഭരണഘടനയുടെ 25 മുതല്‍ 28 വരെയുളള വകുപ്പുകള്‍ മതസ്വാതന്ത്യം സംബന്ധിച്ചുളളതാണ്‌. മൌലികാവകാശങ്ങളായാണ്‌ അത്‌ ഭരണഘടനയില്‍ ചേര്‍ത്തിട്ടുളളത്‌. വ്യക്തിക്ക്‌, അയാള്‍ക്ക്‌ ഏതൊരു മതം സ്വീകരിക്കാനും അത്‌ ആചരിക്കാനും പ്രചരിപ്പിക്കാനും വിട്ടുപോവാനുമുളള അവകാശം ഈ വകുപ്പ്‌ നല്‍കുന്നു. സാര്‍വ്വ ദേശീയ മനുഷ്യാവകാശ പ്രഖ്യാപനത്തിന്‍റേയും മതത്തില്‍ യാതൊരുവിധ ബലാല്‍ക്കാരവും പാടില്ല എന്ന ഇസ്‌ലാമിക തത്ത്വത്തിന്‍റേയും അന്തഃസത്ത ഉള്‍കൊളളുന്ന മഹനീയമായ ഒരു അവകാശ രേഖയായി ഇന്ത്യന്‍ ഭരണഘടന നിലകൊളളുന്നു എന്നത്‌ ഇന്ത്യന്‍പൌരന്‍മാരായ നമുക്ക്‌ അഭിമാനാര്‍ഹമാണ്‌.

ഈ മഹത്തായ മതസ്വാതന്ത്യ്ര പ്രഖ്യാപനത്തെ ഹനിക്കുന്ന രീതിയിലാണ്‌ മതരാഷ്ട്ര മൌലികവാദികളായ രാഷ്ട്രീയ പാര്‍ട്ടികളുടെ സമീപനം. മതത്തെ ഒരു രാഷ്ട്രമായി കാണുന്ന ജമാഅത്തെ ഇസ്‌ലാമി, മതപരിത്യാഗം വധശിക്ഷ അര്‍ഹിക്കുന്ന ഒരു വന്‍കുറ്റമായി കാണുന്നു എന്നത്‌ എത്ര ഭീഭത്സമാണ്‌! അതുപോലെ, സംഘപരിവാറും മതപരിവര്‍ത്തന സ്വാതന്ത്യ്രത്തെ നിയന്ത്രിക്കാനുളള നിയമത്തിന്‌ വേണ്ടി മുറവിളി കൂട്ടുന്നു. മതപരിവര്‍ത്തനം എന്നാല്‍ ഒരു കുറ്റകൃത്യം പോലെയുള്ള പ്രവര്‍ത്തിയാക്കി ചിലര്‍ ചിത്രീകരിക്കന്നു. ഒരാള്‍ തനിക്ക്‌ ദൈവം നല്‍കിയ യുക്തിയും ബുദ്ധിയും മനസ്സാക്ഷിയും മറ്റു ആത്മീയ മാര്‍ഗ്ഗങ്ങളും ഉപയോഗിച്ച്‌ തനിക്ക്‌ യോജിച്ച മതം തിരഞ്ഞെടുക്കുന്നത്‌ പാപമാണോ? ഇപ്രകാരം ഒരു പുതിയ മാര്‍ഗ്ഗം കണ്ടെത്തി മതകീയ ജീവിതം നയിക്കാന്‍ ഒരാള്‍ ആഗ്രഹിച്ചാല്‍ നിരുപദ്രവകരമായ ഈ തീരുമാനത്തെ തടയാന്‍ മതങ്ങള്‍ക്കോ, ഭരണകൂടങ്ങള്‍ക്കോ അധികാരമുണ്ടോ? വ്യക്തിക്ക്‌ പാവനമായ മാനവഗുണങ്ങള്‍ നല്‍കി ചിന്തിക്കുന്ന ഒരു ജീവിയായി ഭൂമിയില്‍ ജനിപ്പിച്ചത്‌ ദൈവമായിരിക്കെ, ഈ ഗുണങ്ങള്‍ ഉപയോഗിച്ച്‌ അവന്‍ ആത്മസാക്ഷാത്ക്കാരം തേടുന്നത്‌ നിരാകരിക്കാനോ അതില്‍ ഇടപെടാനോ ആര്‍ക്കും അവകാശമില്ല. ഇങ്ങനെ മതം തിരഞ്ഞെടുക്കുന്നതില്‍ ഒരാള്‍ക്ക്‌ പിഴച്ചു പോയെങ്കില്‍ അത്‌ അയാളും ദൈവവുമായുളള ഇടപാടാണ്‌. അതിന്‍റെ മേല്‍നോട്ടം വഹിക്കാന്‍ ദൈവം ആരേയും ചുമതലപ്പെടുത്തിയിട്ടില്ല. അപ്രകാരം ഒരാള്‍ കണ്ടെത്തിയ സത്യം വേറൊരാള്‍ സ്വീകരിക്കണമെന്ന്‌ നിര്‍ബന്ധിക്കാനും ആര്‍ക്കും അധികാരമില്ല. വ്യക്തിയുടെ പാവനമായ ഈ അവകാശത്തിന്‍റെ സംരക്ഷണത്തിന്‌ മതേതരമായ ഒരു ഭരണകൂടം അല്ലെങ്കില്‍ മതപക്ഷപാതിത്വങ്ങളില്ലാത്ത ഒരു അധികാരനിര്‍വ്വഹണ കേന്ദ്രം സമൂഹത്തിലുണ്ടാവണമെന്നുകൂടി താഴെ പറയുന്ന ഖുര്‍ആന്‍ വാക്യങ്ങള്‍ താല്ല്‍പര്യപ്പെടുന്നു.

"പറയുക അല്ലയോ ജനങ്ങളേ, നിങ്ങളുടെ നാഥനില്‍ നിന്ന്‌ ഇപ്പോളിതാ സത്യം നിങ്ങളില്‍ വന്നെത്തിയിരിക്കുന്നു. ആകയാല്‍ ആര്‍ സന്‍മാര്‍ഗ്ഗത്തില്‍ ചരിക്കുന്നുവോ അത്‌ അവന്‍റെ ആത്മാവിന്‌ വേണ്ടി മാത്രം; ആര്‍ വഴിതെറ്റുന്നുവോ അത്‌ അതിന്‍റെ നഷ്ടത്തിലേക്കും. ഞാന്‍ (മുഹമ്മദ്‌ നബി) നിങ്ങളുടെ മേല്‍ ഒരു അധികാരിയായി നിയോഗിക്കപ്പെട്ടിട്ടില്ല. നിനക്ക്‌ വെളിപ്പെട്ടതിനെ നീ പിന്തുടരുക. അല്ലാഹു വിധി കല്‍പിക്കുന്നത്‌വരെ ഉറച്ചുനില്‍ക്കുകയും ചെയ്യുക. അവന്‍ വിധി കര്‍ത്താക്കളില് ഉത്തമനത്രെ." (10:109,110)

വീണ്ടും ഖുര്‍ആന്‍ പറയുന്നു: പറയുക: ഇത്‌ നിന്‍റെ നാഥനില്‍ നിന്നുളള സത്യ സന്ദേശമാകുന്നു. ഇഷ്ടമുളളവന്‍ വിശ്വസിച്ചു കൊളളട്ടെ ഇഷ്ടമില്ലാത്തവന്‍ അവിശ്വസിക്കുകയും ചെയ്യട്ടെ” (18:30). “നിന്‍റെ നാഥന്‍ ഇഛിച്ചുവെങ്കില്‍ നിശ്ചയമായും ഭൂമിയിലുളളവരെല്ലാം ഒന്നായി വിശ്വസിക്കുമായിരുന്നു എന്നിരിക്കെ ജനങ്ങള്‍ സത്യവിശ്വാസികളാകുവാന്‍ നീ അവരെ നിര്‍ബന്ധിക്കുകയോ?(10:100).

ലോക­­­­ത്തുളള സര്‍വ്വ മതങ്ങളുടെയും സ്ഥാപകന്‍മാര്‍ ഭൂമിയില്‍ അവതരിച്ചപ്പോഴെല്ലാം അവരുടെ മതത്തിലേക്ക്‌ ആത്മീയ മോക്ഷത്തിനായി സത്യാന്വേഷികള്‍ ഓടിയെത്തുകയുണ്ടായി. അപ്പോഴെല്ലാം അവരെ തടഞ്ഞതും അവരോട്‌ യുദ്ധം പ്രഖ്യാപിച്ചതും അതാത്‌ കാലത്തെ ഏകാധിപതികളും സേഛാധിപതികളും മതപ്രമാണിമാരുമാണ്‌. ശ്രീകൃഷ്ണനെതിരെ കംസനും ധേനുകനും കാളിയനും പ്രലംബനും ജരാസന്ധനും കൌരവരും, ശ്രീരാമനെതിരെ താടകയും ശൂര്‍പ്പണഖയും ഖരനും രാവണനും, അബ്രഹാമിനെതിരെ നംറൂദും, മോസസിനെതിരെ ഫറോവയും ഹാമാനും ഖാറൂനും, ക്രിസ്തുവിനെതിരെ യഹൂദ പുരോഹിതന്‍മാരും, മുഹമ്മദ്‌ നബിക്കെതിരെ മക്കാ ഖുറൈശികളും, ഹദ്‌റത്ത്‌ അഹ്‌മദി(അ)നെതിരെ അക്കാലത്തെ മുസ്‌ലിം പണ്ഡിതന്‍മാരും പീഢനങ്ങളും മര്‍ദ്ദനങ്ങളും അഴിച്ചുവിട്ടത്‌ എന്തിനായിരുന്നു? ദൈവിക ദൌത്യങ്ങളുണ്ടായിരുന്ന ഈ ദൈവപ്രേഷിതരിലേക്ക്‌ ആകൃഷ്ടരായി ആളുകള്‍ മതപരിവര്‍ത്തനം ചെയ്യുന്നത്‌ തടയുന്നതിന്നായിരുന്നു. മതപരിവര്‍ത്തനത്തിനും മതപരിത്യാഗത്തിനുമെതിരെ പ്രവര്‍ത്തിക്കുക എന്നത്‌ ദൈവമയച്ച പുണ്യാത്മാക്കളുടെ പാരമ്പര്യമല്ല. സ്ഥാപിത മതക്കാരുടേയും അവരുടെ തണലില്‍ വര്‍ത്തിക്കുന്ന ഭരണകൂടങ്ങളുടേയും പാരമ്പര്യമാണ്‌. ഈ അധികാരസ്ഥരുടെ താല്‍പര്യങ്ങള്‍ക്ക്‌ വിഘാതമല്ലെങ്കില്‍ മാത്രമേ മനസ്സാക്ഷിക്കനുസരിച്ച്‌ ജീവിക്കാന്‍ ഇക്കൂട്ടര്‍ ജനങ്ങളെ അനുവദിക്കൂ. പ്രവാചകന്‍മാരെയും അനുയായികളെയും തങ്ങളുടെ പാരമ്പര്യമതങ്ങളില്‍ തളച്ചിടാന്‍ നിയമത്തിന്‍റെയും മര്‍ദ്ദനത്തിന്‍റെയും മാര്‍ഗ്ഗം അവര്‍ ഉപയോഗിക്കുന്നു. ലോകത്തവതരിച്ച എല്ലാ മതപുരുഷന്‍മാര്‍ക്കും സ്വാതന്ത്യ്ര പ്രേമികള്‍ക്കും വേണ്ടി ശുഐബ്‌ നബി(അ)യും തന്‍റെ മര്‍ദ്ദകരുമായി നടത്തിയ ഒരു സംഭാഷണം ഖുര്‍ആന്‍ രേഖപ്പെടുത്തുന്നു.

“ഓ ശുഐബ്‌! നിന്നെയും നിന്‍റെകൂടെ വിശ്വസിച്ചവരേയും ഞങ്ങള്‍ ഞങ്ങളുടെ നാട്ടില്‍ നിന്ന്‌ ബഹിഷ്ക്കരിക്കുക തന്നെ ചെയ്യും. അല്ലെങ്കില്‍ നിങ്ങള്‍ ഞങ്ങളുടെ മതത്തിലേക്ക്‌ തിരിച്ചുവരിക തന്നെ വേണം അദ്ദേഹംപറഞ്ഞു: 'എന്ത്‌, ഞങ്ങള്‍ (നിങ്ങളുടെ മതത്തെ) വെറുക്കുന്നവരാണെങ്കില്‍ പോലും?” (ഞങ്ങള്‍ അതില്‍ തന്നെ നില്‍ക്കണമെന്നാണോ പറയുന്നത്‌?) (7:89)

മതപരിവര്‍ത്തനവും, മതപരിത്യാഗവും നിയമം മൂലം നിരോധിക്കണമെന്ന്‌ പറയുന്നവര്‍ ഒരു കാര്യം ഓര്‍ക്കേണ്ടതുണ്ട്‌. നിലവില്‍ വിശ്വസിക്കുന്ന മതത്തില്‍ വിശ്വാസം നഷ്ടപ്പെട്ട്‌ അത്‌ വിട്ടുപോവാന്‍ അനുവദിക്കാതെ ആ മതത്തില്‍തന്നെ പിടിച്ചു നിര്‍ത്തിയാല്‍ കപടവിശ്വാസികളെ സൃഷ്ടിക്കാനെ അത്തരം നിയമം ഉതകൂ.

മതപരിവര്‍ത്തനത്തിനെതിരെ ഉന്നയിക്കപ്പെടുന്ന മറ്റൊരു ഗുരുതരമായ ആരോപണം പണവും പ്രലോഭനങ്ങളും നല്‍കിയാണ്‌ മതംമാറ്റം നടത്തുന്നത്‌ എന്നതാണ്‌. പണവും പ്രലോഭനങ്ങളും നല്‍കി ആളുകളെ മതപരിവര്‍ത്തനങ്ങള്‍ക്ക്‌ നിര്‍ബന്ധിക്കുന്നത്‌ ഏറ്റവും ഹീനമായ ഒരു പ്രചാരണ തന്ത്രമാണെന്ന കാര്യത്തില്‍ സംശയമില്ല. ജീവകാരുണ്യ പ്രവര്‍ത്തനത്തിന്‍റെ മറവില്‍ മതപരിവര്‍ത്തനം നടത്തുന്നത്‌ ജുഗുപ്സാവഹമാണ്‌. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ജാതിമത പരിഗണനകള്‍ക്കതീതമായി മനുഷ്യനോടുളള സഹാനുഭൂതിയില്‍ നിന്നു വേണ്ടതാണ്‌. മനുഷ്യകാരുണ്യം പ്രതീക്ഷിച്ച്‌ നിസ്സഹായാവസ്ഥയ്ക്ക്‌ വിധേയനായി നില്‍ക്കുന്ന മനുഷ്യരില്‍ നിന്ന്‌ തന്‍റെ ഇഛക്കനുഗുണമായ യാതൊന്നും പ്രതീക്ഷിക്കാന്‍ പാടില്ല. വിശുദ്ധഖുര്‍ആന്‍ പറയുന്നു:

“അല്ലയോ വിശ്വസിച്ചവരേ, നിഷ്ക്കളങ്കതയെ ആസ്പദിച്ചുണ്ടാകുന്ന നിങ്ങളുടെ ദാനധര്‍മ്മങ്ങളെ എടുത്തു പറഞ്ഞും നിങ്ങള്‍ സഹായിച്ചവരെ ഉപകാര ബാദ്ധ്യതയെക്കുറിച്ച്‌ ഓര്‍മ്മപ്പെടുത്തിയും അവരെ ദ്രോഹിച്ചും നിഷ്ഫലമാക്കല്ല” (2:264)

പണവും പ്രലോഭനങ്ങളും നല്‍കി ആളുകള്‍ക്ക്‌ ആത്മീയമോക്ഷം നല്‍കുക എന്നത്‌ മതത്തിന്‍റെ അന്ത്ഃസത്തക്ക്‌ ചേര്‍ന്നതല്ല. ദൈവത്തെ അപ്പമായികരുതി സ്വന്തം മതത്തിന്‍റെ അംഗബലം വര്‍ദ്ധിപ്പിക്കുന്ന ഈ സമ്പ്രദായം ധാര്‍മ്മികവും ആത്മീയവുമായി ശക്തിക്ഷയിച്ച ഒരു മതത്തിന്‍റെ വിളംബരമാണ്‌. പക്ഷേ, ഇത്തരം ഭൌതിക പ്രലോഭനങ്ങളില്‍പ്പെട്ടാണ്‌ ആളുകള്‍ അവരുടെ നിലവിലുള്ള മതംമാറി പുതിയ മതം സ്വീകരിക്കുന്നത്‌ എന്ന്‌ മുറവിളികൂട്ടുന്നവര്‍, എന്തുകൊണ്ട്‌ തങ്ങളുടെ സ്വന്തം മതത്തില്‍ ഇത്തരം ഉദരംഭരികളായ അവശ വിശ്വാസക്കാര്‍ സൃഷ്ടിക്കപ്പെടുന്നു എന്നുകൂടി ആലോചിക്കേണ്ടതുമാണ്‌. സഹവിശ്വാസികളായ ഇത്തരം പാവങ്ങളെ സംരക്ഷിക്കാന്‍ ഒരു മതത്തില്‍ യാതൊരു പദ്ധതിയുമില്ലെങ്കില്‍ ആ മതം ഏറ്റവും ഗൌരവതരമായ ധാര്‍മ്മിക ബാദ്ധ്യത അവഗണിക്കുന്നു എന്നാണര്‍ത്ഥം. പശുവും പട്ടിയും പോവുന്ന പെരുവഴിയിലൂടെ മനുഷ്യമക്കളെ നൂറ്റാണ്ടുകളായി വഴിനടക്കാന്‍ പോലും അനുവദിക്കാത്ത അസ്പൃശ്യതയുടെ ഇരുള്‍ മുറ്റിയ ലോകത്ത്‌ നിന്ന്, അപ്പത്തിനും ഇത്തിരി വെളിച്ചത്തിനും വേണ്ടി ഇഹലോക മോക്ഷം കൊതിച്ചുപോയാല്‍ അവരെ കുറ്റപ്പെടുത്താന്‍ ആര്‍ക്കാണവകാശം? ഇതിലടങ്ങിയിരിക്കുന്ന പരമപ്രധാനമായ വിഷയം മതസ്വാതന്ത്യ്രത്തിന്‍റേത്‌ തന്നെയാണ്‌. പണവും പ്രലോഭനങ്ങളും സ്വീകരിച്ച്‌ കൊണ്ട്‌ ഒരാള്‍ മതം മാറിയാല്‍ തന്നെ അത്തരം മതം മാറ്റത്തില്‍ നിയമത്തിന്‌ ഇടപെടാന്‍ യാതൊരു പഴുതുമില്ല. ആ പരിവര്‍ത്തിതന്‍ തന്‍റെ ആത്മാവിനെ നഷ്ടെ പ്പടുത്തി എന്ന്‌ സഹതപിക്കാനേ മറ്റുള്ളവര്‍ക്ക്‌ അവകാശമുളളൂ.

നമ്മുടെ ഭരണഘടനയുടെ 25-)o വകുപ്പും ഒന്നാം ഉപവകുപ്പും പ്രകാരം സമൂഹത്തിന്‍റെ ക്രമസമാധാനം, സദാചാരം, ആരോഗ്യം എന്നിവ ഹനിക്കാതെ എല്ലാ വ്യക്തികള്‍ക്കും സ്വേഛാനുസരണം മതം അവലംബിക്കാനും അതനുവര്‍ത്തിക്കാനും പ്രചരിപ്പിക്കാനുമുളളസ്വാതന്ത്യ്രമുണ്ട്‌. ഇനി ഒരാള്‍ പണവും പ്രലോഭനവും സ്വീകരിച്ച്‌ മതം മാറിയാല്‍തന്നെ ഭരണഘടനാപരമായി അയാളുടെ ഈ പ്രവവൃത്തി പ്രസ്തുത വകുപ്പിന്‍റെ ലംഘനമാകുന്നില്ല. പരിവര്‍ത്തിതന്‍ ക്രമസമാധാനനില തകര്‍ക്കുന്ന ഭീകരമതത്തിന്‍റെ അനുയായി അല്ലാതിരിക്കുകയും സമൂഹത്തിന്‍റെ ആരോഗ്യത്തിനും സദാചാരത്തിനും അത്കൊണ്ട്‌ പ്രശ്നങ്ങളൊന്നുമില്ലാതിരിക്കുകയുമാണെങ്കില്‍ മതംമാറ്റത്തിന്നെതിരെ നിയമത്തിന്‌ ഇടപെടാനാവില്ല. പണവും പ്രലോഭനവും സ്വീകരിച്ച്‌ ഒരാള്‍ മതം മാറുന്നത്‌ തടയാന്‍ വല്ല നിയമവും നിര്‍മ്മിച്ചിരുന്നുവെങ്കില്‍ അതായിരിക്കും മനുഷ്യ സ്വാതന്ത്യ്രത്തിനെതിരെയുളള കയ്യേറ്റമായിത്തീരുക. അതായത്‌, ഒരാളുടെ മതംമാറ്റം പരിശോധിക്കപ്പെടണമെന്ന്‌ പറയുമ്പോള്‍ മനസ്സാക്ഷി സ്വാതന്ത്യ്രത്തിനെതിരെ ഭരണകൂടത്തിനോ മറ്റൊരാ ള്‍ക്കോ ഇടപെടാന്‍ അവസരം നല്‍കുകയാണ്‌ ചെയ്യുന്നത്‌. മനസ്സാക്ഷിക്കനുസൃതമായുളള ഒരാളുടെ തീരുമാനങ്ങള്‍ ബാഹ്യമായ മറ്റൊരു കേന്ദ്രത്തിന്‍റെ വിധിതീര്‍പ്പിന്‌ വിധേയമാവുകയും ചെയ്യുന്നു. ഇത്‌ വ്യക്തിയുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്നു എന്നതിനേക്കാള്‍ മനസ്സാക്ഷി സ്വാതന്ത്യ്രത്തിനും വ്യക്തിസ്വാതന്ത്യ്രത്തിനുമെതിരെയുളള കയ്യേറ്റമാണ്‌. ഉദരപൂരണമാണ്‌ തന്‍റെ മതലക്ഷ്യമെന്ന്‌ കരുതി പണം വാങ്ങി മതപരിവര്‍ത്തനം നടത്തുന്നയാള്‍ ഭൌതികാര്‍ത്ഥത്തില്‍ സന്തുഷ്ടനാണ്‌. ആയതിനാല്‍ അത്രത്തോളം സമൂഹത്തിന്‌ ക്ഷേമം കൈവരുന്നു. നൈതികമായി അത്‌ നമ്മില്‍ ജുഗുപ്സയുളവാക്കുമെങ്കിലും നൈയ്യാമികമായി അത്തരം മതപരിവര്‍ത്തനങ്ങളും വ്യക്തിയുടെ സ്വാതന്ത്യ്രം തന്നെയാണ്‌. അതും പരിരക്ഷിക്കേണ്ടത്‌ ജനാധിപത്യത്തിന്‍റെ ബാദ്ധ്യതയാണ്‌.

ചുരുക്കത്തില്‍ ഇസ്‌ലാമില്‍ മതസ്വാതന്ത്യ്രം എന്നത്‌ മനസ്സാക്ഷിയുടെ പൂര്‍ണ്ണ സ്വാതന്ത്യ്രം തന്നെയാണ്‌. മറ്റൊരു മതത്തിലും പ്രത്യയശാസ്ത്രങ്ങളിലും ഇത്രയും ആര്‍ജവത്തോടെയും ധീരമായും വ്യക്തമായും മനുഷ്യ സ്വാതന്ത്യ്രത്തക്കുറിച്ചുളള മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ കാണാന്‍ സാധ്യമല്ല. വ്യക്തിക്ക്‌ മതം എപ്പോള്‍ വേണമെങ്കിലും സ്വീകരിക്കാനും ഉപേക്ഷിക്കാനും പൂര്‍ണ്ണ സ്വാതന്ത്യ്രമുണ്ട്‌. ഖുര്‍ആന്‍ പറയുന്നു:

“മതത്തില്‍ യാതൊരു നിര്‍ബന്ധവുമില്ല നിശ്ചയമായും സന്‍മാര്‍ഗ്ഗം വഴികേടില്‍ നിന്ന്‌ തികച്ചും വ്യതിരിക്തമാണ്‌ (2:257

“പറയുക: ഇത്‌ നിന്‍റെ നാഥനില്‍ നിന്നുളള സത്യ സന്ദേശമാകുന്നു. ഇഷ്ടമുളളവന്‍ വിശ്വസിച്ചുകൊളളട്ടെ. ഇഷ്ടമുളളളവന്‍ അവിശ്വസിക്കട്ടെ” (18:30)

“നിന്‍റെ നാഥന്‍ ഇഛിച്ചുവെങ്കില്‍ നിശ്ചയമായും ഭൂമിയിലു ളളവരെല്ലാം ഒന്നായി വിശ്വസിക്കുമായിരുന്നു എന്നിരിക്കെ ജനങ്ങള്‍ സത്യവിശ്വാസികളാകുവാന്‍ നീ അവരെ നിര്‍ബന്ധിക്കുകയോ? (10:100)