Thursday, December 23, 2010

ദജ്ജാല്‍ (തുടര്‍ച്ച)

ദജ്ജാലിനെക്കുറിച്ചുള്ള ഹദീസിലെ വിവരണങ്ങളില്‍ നിന്ന് മനസ്സിലാകുന്നത് ദജ്ജാലിനെക്കുറിച്ച് നബി(സ.അ)യ്ക്ക് സ്വപ്ന ദര്‍ശനത്തിലൂടെ അല്ലാഹു അറിവു നല്‍കിയെന്നാണ്. സ്വപ്നദര്‍ശനങ്ങള്‍ വ്യാഖ്യാനാര്‍ഹങ്ങളാണ്. സൂറത്തുല്‍ യൂസ്ഫില് ‍ഈജിപ്തിലെ രാജാവ്‌ കണ്ട ഒരു സ്വപ്നവും അതിന്‌ യൂസഫ്‌ നബി നല്‍കിയ വ്യാഖ്യാനവും വിശുദ്ധ ഖുര്‍‌ആന്‍ വിവരിക്കുന്നുണ്ട്. എഴു തടിച്ചു കൊഴുത്ത പശുക്കള്‍ ഏഴു മെലിഞ്ഞ പശുക്കളെ തിന്നുന്നതായും ഏഴ്‌ പച്ചക്കതിരും ഏഴ്‌ ഉണക്കക്കതിരും. ഇതില്‍ ഏഴ്‌ തടിച്ച കൊഴുത്ത പശുക്കള്‍ സുഭിക്ഷമായ എഴുകൊല്ലത്തെ പ്രതിനിധാനം ചെയ്യുന്നു. ഏഴ്‌ മെലിഞ്ഞ പശുക്കള്‍ അതിനുശേഷം വരുന്ന ഏഴ്‌ കൊല്ലക്കലത്തെ വറുതിയെയും. സുഭിക്ഷ കാലങ്ങളിലെ വിഭവങ്ങള്‍ വറുതി കാലങ്ങളില്‍ കരുതി വെക്കണമെന്ന സന്ദേശമാണ്‌ സ്വപ്നം നല്‍കുന്നത്‌ എന്ന്‌ യൂസഫ്‌ നബി പറഞ്ഞുകൊടുക്കുകയും സംഭവം പിന്നീട്‌ അതേപ്രകാരം തന്നെ പുലരുകയുംചെയ്തു. അതേപോലെ ദജ്ജാലിനെക്കുറിച്ചുള്ള ദര്‍ശനങ്ങളും മസീഹിനെ ക്കുറിച്ചുള്ള ദര്‍ശനങ്ങളുമൊക്കെ പ്രതീകാത്മകമായി പുലരാനുള്ളതാണ്‌.

ദജ്ജാലിനെ അംഗീകരിക്കുന്നവര്‍ക്ക്‌ എല്ലാവിധ സുഖസൌകര്യങ്ങളും സ്വര്‍ഗ്ഗതുല്യമായ നിലയില്‍ ലഭിക്കുന്നതാണ്‌. ഇതിനു പുറമെ, ശാസ്ത്രീയമായ പല കണ്ടുപിടിത്തങ്ങള്‍ മുഖേന സ്വര്‍ഗ്ഗതുല്യമായ ഭൌതിക സുഖഭോഗവസ്തുക്കള് ‍അവര്‍ ഭൂമിയില്‍ സൃഷ്ടിച്ചു. കമ്പ്യൂട്ടറിന്‍റെ സഹായത്തോടെയുള്ള നവീന കണ്ടുപിടിത്തമായ കൃത്രിമ യാഥാര്‍ത്ഥ്യം (Virtual Reality) എന്ന സങ്കേതം ഇതിന്‍റെ ഉദാഹരണമാണ്‌. ഈ സംവിധാനം മുഖേന സ്വര്‍ഗ്ഗീയാനുഭൂതികള്‍ ജാഗ്രതാവസ്ഥയില്‍ തന്നെ അനുഭവവേദ്യമാക്കുവാന്‍ സാധിക്കുമത്രേ. ഇന്നത്തെ ഇന്‍റെര്‍നെറ്റ്‌ സംവിധാനങ്ങള്‍ പോലും മനുഷ്യന്‍റെ സുഖഭോഗാവേശത്തെ ഉദ്ദീപിക്കുന്ന രീതിയിലാണ്‌ സംവിധാനം ചെയ്തിരിക്കുന്നത്‌. ഇതിന്‍റെയൊക്കെ അതിപ്രസരം മനുഷ്യനെ നരകത്തില്‍ എത്തിക്കും. അതുകൊണ്ടുതന്നെയാണ്‌ ദജ്ജാലിന്‍റെ സ്വര്‍ഗ്ഗം വിശ്വാസിയുടെ നരകമാണെന്ന്‌ റസൂല്‍ തിരുമേനി(സ.അ) അരുള്‍ ചെയ്തത്‌. ഈ സുഖലോലുപതയില്‍ നിന്ന്‌ വിട്ടുനില്‍ക്കുന്നവന്‍ ഈ ദുനിയാവില്‍ നരകം പണിയുകയാണ്‌. തിരുമേനി (സ.അ) അരുളിയതു പോലെ, വിശ്വാസിയെപ്പറ്റി പറയുമ്പോള്‍ ഈ ലോകം കാരാഗൃഹമാണ്‌, നരകമാണ്‌.

ഹദീസില്‍ പറഞ്ഞ ദജ്ജാലിന്‍റെ പ്രവര്‍ത്തനങ്ങളെ ഒന്നു വിലയിരുത്താം. മരിച്ചവരെ ജീവിപ്പിക്കുക, ഭൂമിയിലെ നിക്ഷേപങ്ങള്‍ പുറത്തെടുക്കുക, മുളപ്പിക്കാന്‍ ശാസിച്ചാല്‍ മുളക്കുക, മഴ പെയ്യാന്‍ ശാസിച്ചാല്‍ മഴ പെയ്യുക. ഈ കാര്യങ്ങളെല്ലാം തന്നെ പാശ്ചാത്യ ക്രൈസ്തവ ശക്തികള്‍ വൈദ്യശാസ്ത്രം, കൃഷി മുതലായ വിഷയങ്ങളില്‍ കൈവരിച്ച നേട്ടങ്ങളാണ്‌. കാര്‍ഷിക മേഖലയിലെ വിസ്മയകരമായ ജനിതക സാങ്കേതിക വിദ്യകളും ടിഷ്യു കള്‍ച്ചര്‍ പോലുള്ള നൂതന പ്രജനന സങ്കേതങ്ങളും, കൃത്രിമ മഴ പെയ്യിക്കലും എണ്ണ ഖനനവും തുടങ്ങി ഇന്നു ലോകത്തു കാണുന്ന ആധുനിക സാങ്കേതിക വിദ്യകളില്‍ ഭൂരിഭാഗവും ദജ്ജാലിന്‍റെ വരുതിയിലാണെന്ന കാര്യം അജ്ഞാതമല്ല. ഇപ്പോള്‍ ജീവശാസ്ത്ര വിജ്ഞാനം മനുഷ്യന്‍റെ തനിപ്പകര്‍പ്പുകള്‍ പോലും ക്ളോണിംഗ്‌ ഉപയോഗിച്ചു നിര്‍മ്മിക്കാന്‍ സന്നദ്ധമാണ്‌.

ഇനി ദജ്ജാലിന്‍റെ കഴുതയെപറ്റികൂടി കേള്‍ക്കു. 'അവന്‍റെ കൂടെ ഒരുകഴുത ഉണ്ടായിരിക്കും. കാറ്റിനാല്‍ ചലിക്കുന്ന മേഘം പോലെ കഴുതചലിക്കുന്നതായിരിക്കും. അതിന്‍റെ ചെവികള്‍ക്കിടയില്‍ 70 വാര അകലമുണ്ടായിരിക്കും. അതിന്‍റെ ഭക്ഷണം അഗ്നിയായിരിക്കും. ആളുകള്‍അതിന്‍റെ വയറ്റിലാണ്‌ ഇരിക്കുക.'

ആധുനിക കാലത്തെ, അഗ്നിയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന എഞ്ചിന്‍ ഘടിപ്പിച്ച മോട്ടോര്‍ വാഹനങ്ങളെക്കുറിച്ചു ഈ വിവരണമല്ലാതെ മറ്റെന്താണ്‌ പറഞ്ഞു തരേണ്ടത്‌? കാര്‍ മുതല്‍ റോക്കറ്റ്‌ വരെ ചലിക്കുന്നത്‌ അഗ്നിയുടെ സഹായത്താലാണ്‌. അവയുടെ ഇന്ധനം തീയാണ്‌. ട്രെയിന്‍ പരിശോധിച്ചാല്‍ അതിന്‍റെ ഹോണ്‍ മുഴക്കം പോലും കഴുതയുടേത്‌ പോലെയാണ്‌. യാത്രക്കാര്‍ സഞ്ചരിക്കുന്നത്‌ ഈ വണ്ടികളുടെയെല്ലാം വയറ്റില്‍തന്നെ. ഇനി ആകാശത്തേക്ക് നോക്കിയാല്‍ കാണുന്ന കഴുത (വിമാനം) മേഘം പോലെ ചലിക്കുന്നത്‌ തന്നെ. ഇങ്ങനെ ദജ്ജാലിനെക്കുറിച്ചുള്ള എല്ലാ വിവരണങ്ങളും ആധുനിക പാശ്ചാത്യ ക്രിസ്തീയ ശക്തികളെ പരിശോധിച്ചാല്‍ അതൊക്കെ അവരില്‍ പൂര്‍ത്തിയായിക്കാണാവുന്നതാണ്‌.

ഈ സത്യം നമുക്ക് മനസ്സിലാക്കിത്തന്നത് ഈ കാലത്ത്‌ ദൈവിക ദൌത്യം മുഖേന ആഗതരായ മുഹമ്മദീ മസീഹ്‌ ഹസ്‌റത്ത്‌ അഹ്‌മദ്‌ (അ) മുഖേനയാണ്‌. ക്രിസ്ത്യാനികളുടെ പാപപരിഹാര സിദ്ധാന്തത്തിന്‍റെ യഥാര്‍ത്ഥ സ്ഥിതി ബൈബിളിന്‍റെ വെളിച്ചത്തില്‍ അവര്‍ക്ക്‌ മനസ്സിലാക്കിക്കൊടുത്തുകൊണ്ട്‌ കുരിശിലുള്ള അവരുടെ വിശ്വാസത്തില്‍ നിന്ന് അവരെ മോചിപ്പിക്കുക എന്ന ദൌത്യം കൂടി അദ്ദേഹത്തില്‍ അല്ലാഹു നിഷിപ്തമക്കിയിട്ടുണ്ടായിരുന്നു. അതാണ്‌ മസീഹ്‌ ആഗതനായാല്‍ കുരിശിനെ ഉടക്കുമെന്നും പന്നിയെ കൊല്ലുമെന്നുമുള്ള പ്രവചനം. അല്ലാതെ ഈ പ്രവചനങ്ങളെല്ലാം പ്രത്യക്ഷരം പുലരണം എന്നു ശഠിക്കുന്നത് വിഡ്ഢിത്തമണ്. മസീഹ് വന്ന് ലോകത്തുള്ള കുരിശായ കുരിശുകളെല്ലാം പൊട്ടിക്കാനും, പന്നികളെയെല്ലാം കൊല്ലാനും നടക്കുന്ന ദൃശ്യം ഒന്നു വിഭാവന ചെയ്തു നോക്കുക! പ്രവചനങ്ങള്‍ അക്ഷരാര്‍ഥത്തില്‍ പുലരണം എന്നു വാശിപിടിച്ചതു കൊണ്ടാണ് മുന്‍ സമുദായങ്ങള്‍ വഴിപിഴച്ചു പോയത്. ഉദാഹരണത്തിന്, ജൂതനമാര്‍ ഈസാനബിയെ വിശസിക്കാതിരിക്കാനുള്ള കാരണമായി അവര്‍ പറഞ്ഞത് മസീഹ് വരുന്നതിനു മുന്‍പ്, ആകാശത്തേക്ക് പോയാ ഇല്യസ് നബി തിരിച്ചു വരണം എന്നാണ്. അവര്‍ ഇപ്പോഴും ഇല്യാസ് നബിയെ കാത്തിരിക്കുന്നു!

പ്രവചനത്തില്‍ പറയപ്പെട്ട കുരിശുടയ്ക്കല്‍ പ്രത്യക്ഷമായ കുരിശുടയ്ക്കലല്ല. യേശു ക്രിസ്തു കുരിശില്‍ മരിച്ചു എന്ന തെറ്റായ വിശ്വാസത്തെ പ്രമാണ സഹിതം ഖണ്ഡിക്കുക എന്നതാണ്. യേശു കുരിശില്‍ മരിച്ചില്ലെന്നും അബോധാവസ്ഥയിലുള്ള യേശുവിനെ മരിച്ചെന്ന ധാരണയില്‍ കാവല്‍ക്കാര്‍ കാലൊടിക്കാതെ അദ്ദേഹത്തിന്‍റെ ദേഹം അദ്ദേഹത്തില്‍ സ്വകാര്യമായി വിശ്വസിച്ച അരിമത്ത്യക്കാരനായ ജോസഫിന്‌ നല്‍കുകയും അദ്ദേഹവും യേശുവില്‍ വിശ്വസിക്കുന്ന ഒരു വൈദ്യനായ നിക്കോദേമസും ചേര്‍ന്ന്‌ വായു സഞ്ചാരമുള്ള കല്ലറയില്‍ വെക്കുകയും അവിടെ നിന്ന്‌ ശുശ്രൂഷിച്ചശേഷം യേശു അദ്ദേഹത്തിന്‍റെ അപ്പോസ്തലന്‍മാര്‍ക്ക്‌ മുമ്പില്‍ പ്രത്യക്ഷപ്പെടുകയും അവരുമായി ഭക്ഷണം പങ്കുവെക്കുകയും ചെയ്തതായി ബൈബിളില്‍ നിന്ന്‌തന്നെ മനസ്സിലാവുന്നു. അവിടെനിന്ന്‌ ഒരു തോട്ടക്കാരന്‍റെ വേഷത്തില്‍ അദ്ദേഹം കിഴക്കോട്ട്‌ യാത്ര ചെയ്യുകയുമാണുണ്ടായത്‌. ഒടുവില്‍ "യേശുവിനും മാതാവിനും ഉയര്‍ന്ന പച്ചളിപ്പുള്ള ഒരു സ്ഥലത്ത്‌ നാം അഭയം നല്‍കി." എന്ന വിശുദ്ധഖുര്‍ആന്‍റെ പ്രഖ്യാപന പ്രകാരം ഇന്ത്യയില്‍ കാശ്മീരില്‍ അദ്ദേഹത്തിന്‌ അഭയംനല്‍കി. അവിടെ കാണാതെ പോയ ആടുകള്‍ക്ക്‌, അഥവാ, പ്രവാസികളായ യഹൂദികള്‍ക്ക്‌ തന്‍റെ സന്ദേശം എത്തിച്ചതിനുശേഷം നൂറ്റി ഇരുപതാമത്തെ വയസ്സില്‍ മരിച്ചുവെന്നും യേശുവിന്‍റെ കബര്‍ ഇന്നും ഖാന്‍യാര്‍ തെരുവില്‍ (ശ്രീന ഗറില്‍) കാണാവുന്നതാണെന്നുംഹസ്‌റത്ത്‌ അഹ്ദ്‌മ‌ (അ) പ്രഖ്യാപിച്ചു. പ്രസ്തുത കബര്‍ പൊളിച്ചുനോക്കിയാല്‍ തന്‍റെ പ്രസ്താവനകള്‍ ശരിവെ ക്കുന്ന രേഖകള്‍ ലഭിക്കുമെന്നും ഹസ്‌റത്ത്‌ അഹ്‌മദ്‌ (അ) ചൂണ്ടിക്കാട്ടി. (ഈ വിഷയത്തെക്കുറിച്ചു കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്കുക)

വിശുദ്ധഖുര്‍ആന്‍റെയും ബൈബിളിന്‍റെയും ചരിത്രരേഖകളുടേയും അനിഷേധ്യ സത്യത്തിനു മുമ്പില്‍ ക്രൈസ്തവ വിശ്വാസത്തിന്‌ നിലനില്‍പില്ലാതായി. പല ക്രൈസ്തവ ഗവേഷകരും ഈ സത്യത്തെ ന്യായീകരിച്ചുകൊണ്ട്‌ ഒരുപാടു ഗ്രന്ഥങ്ങള്‍ രചിക്കുകയുണ്ടായിട്ടുണ്ട്‌. മൌലാനാ അബുല്‍ കലാം ആസാദ്‌  അദ്ദേഹത്തിന്‍റെ 'വക്കീല്‍'  പത്രത്തില്‍ (1908 ജൂണ്‍ ലക്കം) ഇങ്ങനെഎഴുതി:

"മിര്‍സാ സാഹിബിന്‍റെ ഭാഗത്തുനിന്ന്‌ ക്രിസ്ത്യാനികള്‍ക്കും ആര്യസമാജികള്‍ക്കുമെതിരായി ആവിഷ്കരിക്കപ്പെട്ട സാഹിത്യങ്ങള്‍ പൊതുജനസമ്മതിയുടെ ബിരുദം നേടിക്കഴിഞ്ഞവയാണ്‌. അദ്ദേ ഹത്തിന്‍റെ കടമ പൂര്‍ത്തിയാക്കിയ ഈ അവസരത്തില്‍ ആ സാഹിത്യത്തിന്‍റെ മേന്‍മയും മഹിമയും ഹൃദയപൂര്‍വ്വംനാം സ്മരിക്കേണ്ടിയിരിക്കുന്നു. ക്രിസ്തു മതത്തിന്‍റെ നേര്‍ക്കുള്ള ഈ പ്രത്യാക്രമണം ആ മതത്തിന്‌ ഭരണ ത്തിന്‍റെ തണലിലായിരുന്നതുകൊണ്ടു സിദ്ധിച്ചിരുന്ന സ്വാധീനശക്തിയെ മാത്രമല്ല, ക്രിസ്തു മതത്തിന്‍റെ ജീവനെത്തന്നെയും തകര്‍ത്തുകളഞ്ഞിരി ക്കുന്നു"

മസീഹ്‌ പന്നിയെ കൊല്ലും എന്നപ്രവചനവും പ്രതീകാത്മകമാണ്‌. പന്നി തീരെ ലജ്ജയില്ലാത്ത എപ്പോഴും ഭൂമിയിലെ മാലിന്യത്തെ മാത്രം നോക്കുന്ന വൃത്തിഹീനമായ ഒരു മൃഗമാണ്‌. ഇന്നത്തെ യൂറോപ്യന്‍ സംസ്‌കാരത്തെ നമുക്ക്‌ അതിനോടുപമിക്കാം. എന്നാല്‍ ഈ സംസ്കാരത്തിനു അഹ്‌മദിയ്യാ ജമാഅത്തിന്‍റെ വളര്‍ച്ച ഭീഷണിയാണ്‌. ദൃശ്യ-ശ്രാവ്യ മേഖല കളില്‍ ഈ സംസ്കാരത്തിന്‍റെ അതിപ്രസരണം നമുക്ക്‌ ദര്‍ശിക്കാം. എന്നാല്‍ മസീഹിനാല്‍ സ്ഥാപിതമായ അഹ്മദിയ്യാ ജമാഅത്ത്‌ ദൃശ്യ-ശ്രാവ്യ മാധ്യമ രംഗത്ത്‌ ദജ്ജാലീ സംസ്കാരത്തിനെതിരെ പരിശുദ്ധമായ ഒരു ദൃശ്യ സാംസ്കാരികത്തനിമക്ക്‌ തുടക്കമിട്ടിരിക്കുന്നു. അതാണ്‌ എം. ടി എ. (മുസ്ളിം ടെലിവിഷന്‍ അഹ്‌മദിയ്യാ). ഈ സംസ്കാരത്തെ ഇസ്‌ലാമീകരിക്കാനുള്ള പുറപ്പാടിലാണ്‌ അഹ്‌മദിയ്യാ ജമാഅത്ത്‌. അപ്പോള്‍ ഏതൊരു ദൌത്യത്തിന്‌ വേണ്ടി വാഗ്ദത്ത മസീഹ്‌ വരേണ്ടതുണ്ടായിരുന്നുവോ ആ ദൌത്യം ഇവിടെ പൂര്‍ണ്ണമാവുകയാണ്‌. ഇബ്നുമറിയം ദജ്ജാലിനെ 'ബാബുല്‍ലുദ്ദില്‍' വെച്ചു കൊല്ലുമെന്ന പ്രവചനവും ഇതോടു ചേര്‍ത്തുവായിക്കാവുന്നതാണ്‌. ഇബ്നുമറിയമിന്‍റെ ദര്‍ശനത്തില്‍ തന്നെ ദജ്ജാല്‍ വെള്ളത്തില്‍ ഉപ്പലിയുന്നത്ത്‌ പോലെ അലിഞ്ഞുപോകുമെന്ന പ്രവചനവും, സൂര്യന്‍ പടിഞ്ഞാറുനിന്ന്‌ ഉദിക്കുമെന്ന പ്രവചനവും (ഇസ്‌ലാമാകുന്ന സൂര്യന്‍) കൂട്ടി വായിക്കാവുന്നതാണ്‌.

'ബാബുലുദ്ദ്‌' എന്ന വാക്കിന്‍റെ അര്‍ത്ഥം 'ധൈഷണിക സംവാദങ്ങളുടെ കവാടം' എന്നാണ്‌. പത്തൊമ്പതാം നൂറ്റാണ്ടില്‍ ക്രിസ്തീയ മതം മക്കാ മദീനവരെ പ്രചരിക്കുമെന്ന ക്രിസ്തീയ സഭകളുടെ വീരവാദം ഹസ്‌റത്ത്‌ അഹ്‌മദിന്‍റെ(അ) രംഗപ്രവേശത്തോടെ വെള്ളത്തില്‍ ഉപ്പ്‌ അലിയുന്നത് പോലെ അലിഞ്ഞുപോവുകയായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടില്‍ മൊറൊക്കോയില്‍ മാത്രം എണ്‍പത്‌ ലക്ഷം മുസ്‌ലിംകള് ‍ക്രിസ്തുമതം സ്വീകരിച്ചിരുന്നു. ഇന്ന്‌ ക്രിസ്തീയ പത്രം തന്നെ അഹ്‌മദിയ്യാ ജമാഅത്തിന്‍റെ മുന്നേറ്റം മുഖേന ക്രിസ്ത്യാനികള്‍ ഇസ്‌ലാം മതം ആശ്ളേഷിക്കുന്ന റിപ്പോര്‍ട്ടുകളുമായി രംഗത്തുവന്നുകൊണ്ടിരിക്കുകയാണ്‌. തെളിവുകളുടെ അടിസ്ഥാനത്തില്‍ അവര്‍ക്ക്‌ അഹ്‌മദി മുസ്‌ലിംകളെനേരിടാന്‍ പറ്റുകയില്ല. സൂര്യന്‍ പടിഞ്ഞാറുനിന്ന്‌ ഉദിക്കുമെന്ന പ്രവചനം ഒരു വിധത്തില്‍ എം. ടി. എ. (മുസ്‌ലിം ടെലിവിഷന്‍ അഹ്‌മദിയ്യാ) മുഖേന ലോകത്തിന്‍റെ കോണായ കോണുകളില്‍ ഇസ്ളാമിക സന്ദേശം എത്തിക്കൊണ്ടിരിക്കുന്നതു മുഖേന പൂര്‍ത്തിയായി. ഇനി യൂറോപ്യന്‍മാര്‍ മുഖേന ഇസ്‌ലാമിക പ്രചാരണ രംഗത്ത്‌ വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാദ്ധ്യതയുണ്ട്‌. ഏതായാലും ഈ പറയപ്പെട്ട സൂര്യന്‍ കിഴക്കുദിക്കുകയും പടിഞ്ഞാറ്‌ അസ്തമിക്കുകയും ചെയ്യുന്ന സൌരയൂഥത്തിന്‍റെ കേന്ദ്രമായ സൂര്യനല്ല. ചുരുക്കത്തില്‍ ദജ്ജാലും ഇബ്നുമര്‍യവും അദ്ദേഹം ചെയ്യുന്ന പ്രവര്‍ത്തനങ്ങളുമെല്ലാം പ്രതീകാത്മകമാണ്‌.

ബനൂ ഇസ്രായേല്‍ മസീഹിനേയും മുഹമ്മദ്‌ നബി (സ.അ) യുടെ ഉമ്മത്തില്‍ വരുന്ന മസീഹിനേയും രണ്ടു രൂപത്തിലാണ്‌ റസൂല്‍ തിരുമേനി ദര്‍ശനങ്ങളില്‍ കണ്ടത്‌. ബനൂഇസ്രായേല്‍ മസീഹായ ഈസാനബി (അ) യുടെ രൂപത്തെക്കുറിച്ചു റസൂല്‍ തിരുമേനി അരുളിയത്‌ അദ്ദേഹത്തിന്‍റെ നിറം ചുവപ്പും മുടി ചുരുണ്ടതുമാണെന്നാണ്‌. എന്നാല്‍ അവസാന കാലം ദജ്ജാലിനെ കൊല്ലാന്‍ വരുന്ന മസീഹിനെ തിരുമേനി (സ.അ) ദര്‍ശനത്തില്‍ കണ്ടത്‌ 'ഗോതമ്പു നിറവും നീണ്ട തലമുടിയു' മുള്ളതായിട്ടാണെന്ന്‌ പ്രത്യേകം പറഞ്ഞുകൊണ്ടു രണ്ടും രണ്ടു വ്യക്തികളാണെന്ന്‌ പറഞ്ഞുതന്നിട്ടുണ്ട്‌. "നിങ്ങളുടെ ഇമാമായി നിങ്ങളില്‍ നിന്ന്‌ തന്നെ ഇബ്നു മര്‍യം ഇറങ്ങുമ്പാള്‍ നിങ്ങളുടെ അവസ്ഥ എന്തായിരി ക്കുമെന്ന ഹദീസുംകൂടി വായിച്ചാല്‍ വരേണ്ടയാള്‍ ഈ ഉമ്മത്തില്‍ നിന്നു തന്നെയാണ്‌ വരേണ്ടത്‌ എന്ന്‌ മനസ്സിലാകും. ദജ്ജാല്‍ ചത്തുകഴിഞ്ഞു,  ഇനിയൊരു മസീഹ്‌ ഏതായാലും ദജ്ജാലിനെ കൊല്ലാന്‍ വരേണ്ടതില്ല.

4 comments:

Salim PM said...

ഇനി ദജ്ജാലിന്‍റെ കഴുതയെപറ്റികൂടി കേള്‍ക്കു. 'അവന്‍റെ കൂടെ ഒരുകഴുത ഉണ്ടായിരിക്കും. കാറ്റിനാല്‍ ചലിക്കുന്ന മേഘം പോലെ കഴുതചലിക്കുന്നതായിരിക്കും. അതിന്‍റെ ചെവികള്‍ക്കിടയില്‍ 70 വാര അകലമുണ്ടായിരിക്കും. അതിന്‍റെ ഭക്ഷണം അഗ്നിയായിരിക്കും. ആളുകള്‍അതിന്‍റെ വയറ്റിലാണ്‌ ഇരിക്കുക.'

nice said...

രണ്ടു ചെവികള്‍ - കാറിന്റെ സൈഡ് മിറര്‍ ആയിരിക്കുമല്ലേ .. നല്ല രസമുണ്ട് കേള്‍ക്കാന്‍

Salim PM said...

രണ്ടു ചെവികള്‍ കാറിന്‍റെ സൈഡ് മിറര്‍ അല്ല, പ്ലെയിനിന്‍റെ രണ്ടു ചിറകുകള്‍.

Malappuram said...

ചന്ദ്രനും സൂര്യനും ഒരുമിച്ചു കൂട്ടിയോ