Sunday, June 27, 2010

സൂറത്തുല്ലഹബ് - ഒരനുബന്ധം

കേവലമൊരു സാങ്കേതിക തകരാറില്‍ അള്ളിപ്പിടിച്ച് "ജമായത്ത് മുക്കിയ സൂറ" എന്നപേരില്‍ ഇസ്‌ലാം വിമര്‍ശകനായ കാളിദാസന്‍ ഒരു പോസ്റ്റിടുകയും അതിന് കാട്ടിപ്പരുത്തി യുക്തമായ മറുപടി നല്‍കുകയു മുണ്ടായി. കാട്ടിപ്പരുത്തിയുടെ മറുപടി ഇവിടെ വായിക്കാം.

അഭിനന്ദനാര്‍ഹ മാണ് കാട്ടിപ്പരുത്തിയുടെ പോസ്റ്റ്. കാട്ടിപ്പരുത്തിയുടെ പോസ്റ്റ് വായിച്ചപ്പോള്‍ അനുബന്ധമായി കുറച്ചുകൂടി കാര്യങ്ങള്‍ പറയണം എന്നു തോന്നി. ഒരു കമന്‍റില്‍ ഒതുങ്ങാത്തതുകൊണ്ട് അതൊരു പോസ്റ്റായി ഇവിടെ ചേര്‍ക്കുന്നു.

വിശുദ്ധ ഖുര്‍‌ആന്‍ ലോകാവസാനം വരെയുള്ള ജനങ്ങള്‍ക്കുള്ള മാര്‍ഗ്ഗ ദര്‍ശന ഗ്രന്ഥമായിരിക്കേ ആയിരത്തി നാനൂറു വര്‍ഷം മുന്‍പ് നടന്ന ഒരു സംഭവത്തിലേക്ക് മാത്രം ഈ സൂറത്തിനെ പരിമിതിപ്പെടുത്തുന്നതില്‍ അനൗചിത്യമില്ലേ? പണ്ടെങ്ങോ മരിച്ചു നാമാവശേഷനായ ഇസ്‌ലാമിന്‍റെ ഒരു ശത്രുവിന് നാശമുണ്ടാകട്ടെ എന്ന് ഇന്നും പ്രാര്‍ഥിക്കുന്നതിലെ നിരര്‍ഥകത ഒരു പക്ഷേ ചോദ്യം ചെയ്യപ്പെട്ടേക്കാം. എന്നാല്‍ ത്രികാലജ്ഞനായ അല്ലാഹുവിന്‍റെ ഗ്രന്ഥം എക്കാലത്തും പ്രസക്തമാണ്. അതിലെ ഓരോ സൂക്തങ്ങളും കാലോചിതമായി വ്യാഖ്യാനിക്കാന്‍ സാധിക്കും. അതുതന്നെയാണ് വിശുദ്ധ ഖുര്‍‌ആനെ മറ്റു ഗ്രന്ഥങ്ങളില്‍ ഇന്നു വ്യതിരിക്തമാക്കുന്ന ഘടകം. കാളിദാസനെപ്പോലുള്ള വിമര്‍ശകരെ അസ്വസ്ഥരാക്കുന്നതും ഖുര്‍‌ആന്‍റെ ഈ സവിശേഷത തന്നെ.

സമകാലിക ലോകത്തും ഈ സൂറത്ത് പ്രസക്തമാണ്. ഈ സൂറത്തിലെ ജ്വാലയുടെ പിതാവ് എന്ന വിശേഷണം നബിതിരുമേനിയുടെ പിതൃവ്യനായ അബ്ദുല്‍ ഉസ്സയില്‍ മാത്രം പരിമിതിപ്പെടുത്തേണ്ടതില്ല. കാളിദാസനുള്‍പ്പെടെ, എക്കാലത്തുമുള്ള ഇസ്‌ലാമിന്‍റെ ശത്രുക്കളെ 'അബൂലഹബ്' എന്ന പ്രയോഗം പ്രതിനിധാനം ചെയ്യുന്നു. സസമകാലിക ലോകത്ത് പാശ്ചാത്യ ശക്തികളിലേക്കാണ് ഈ പ്രയോഗം സൂചന തരുന്നത്. ന്യൂക്ലിയര്‍ ആയുധങ്ങളുടെ നിയന്ത്രണാവകാശം കുത്തകയാക്കി വെച്ചിട്ടുള്ള ഈ ശക്തികള്‍ 'ജ്വാലയുടെ പിതാവ്' എന്ന പ്രയോഗത്തിന് തികച്ചു യോഗ്യരാണ് എന്നു കാണാം. ഇതില്‍ ഒരു വിഭാഗം ദൈവാസ്തിക്യത്തെ തികച്ചു നിഷേധിക്കുന്നവരാണെങ്കില്‍ (കമമ്യൂണിസ്റ്റ് ശക്തികള്‍) മറു വിഭാഗം ദൈവത്തിന്‍റെ ഏകത്വത്തെ നിഷേധിക്കുന്നവരാണ് (ക്രിസ്തീയ ശക്തികള്‍). പക്ഷേ, ഒരു കാര്യത്തില്‍ രണ്ടു വിഭാഗവും യോജിക്കുന്നു; ഇസ്‌ലാമിനെ എതിര്‍ക്കുന്ന കാര്യത്തില്‍. രണ്ടുകൈകള്‍ എന്നു ഖുര്‍‌ആന്‍ പറഞ്ഞത് ഇക്കാലത്ത് ഈ രണ്ടു ശക്തികളാണെന്നു മനസ്സിലാക്കാം.

"അബൂലഹബിന്‍റെ കൈകള്‍ രണ്ടും നശിച്ചു. അവന്‍ തന്നെയും നശിച്ചു."

ഇ‌സ്‌ലാമിന്‍റെ ശത്രുക്കളുടെ എല്ലാവിധ ആസൂത്രണങ്ങളും പ്രവര്‍ത്തനങ്ങളും ഈ സൂക്തത്തിന്‍റെ പരിധിയില്‍ വരുമെങ്കിലും മുകളില്‍ പറഞ്ഞ രണ്ട് പാശ്ചാത്യ ശക്തിളും അവരുടെ ഉപഗ്രഹ രാഷ്ട്രങ്ങളുമാണ് ഇവിടെ ഊന്നല്‍ നല്‍കപ്പേട്ടിരിക്കുന്നത്. അവര്‍ അവരുടെ പ്രവര്‍ത്തനങ്ങളില്‍ അമ്പേ പരാജയപ്പെടുമെന്നും അവരുടെ എല്ലാ വിധ കുത്സിത പ്രവര്‍ത്തനങ്ങളും അവര്‍ക്ക് തന്നെ തിരിച്ചടിയായിത്തീരും എന്നുമാണ് ഈ സൂക്തം സൂചിപ്പിക്കുന്നത്. ഇസ്‌ലാമിന്‍റെ പുരോഗതി കണുന്ന അവര്‍ അവരുടെതന്നെ കോപത്താല്‍ ജ്വലിക്കപ്പെടും. അവരുടെ ധനവും, ശക്തിയും, ആധിപത്യവും അവരുടെ കണ്മുന്നില്‍ തകര്‍ന്ന് തരിപ്പണമാകും.

"അവന്‍റെ ധനമോ അവന്‍ സമ്പാദിച്ചു വെച്ചതോ അവന് ഉപകാരപ്പെടില്ല"

വമ്പിച്ച സാമ്പത്തിക വിഭവങ്ങളുടെ ഉടമസ്ഥരായ പാശ്ചാത്യ വിഭാഗങ്ങള്‍ തന്നെയാണ് ഇവിടെയും പരാമര്‍ശം. അവന്‍റെ ധനം എന്നത്കൊണ്ട് ഉദ്ദേശിക്കപ്പെട്ടത് അവരുടെ രാജ്യത്ത് തന്നെസംഭരിക്കപ്പെട്ട സമ്പത്താണ്. അവന്‍ സമ്പാദിച്ചത് എന്നത് കൊണ്ടുള്ള ഉദ്ദേശ്യം ബലഹീന രാഷ്ട്രങ്ങളെ ചൂഷണം ചെയ്തും അവരുടെ പ്രകൃതി വിഭവങ്ങള്‍ കവര്‍ന്നെടുത്തും സമ്പാദിച്ച മുതലുകളാണ്.

"ജ്വാലകളുള്ള അഗ്നിയില്‍ അവന്‍ പ്രവേശിക്കുന്നതാണ്"

'അബൂലഹബ്' എന്ന എന്ന വാക്കിന് തീജ്വാലയും അഗ്നിയും വമിക്കുന്ന ഒരു വസ്തു കണ്ടുപിടിച്ച ആള്‍ അല്ലെങ്കില്‍ സ്വയം അഗ്നിക്കിരയാക്കപ്പെട്ടവന്‍ എന്നും അര്‍ഥം പറയാവുന്നതാണ്. ഈ വീക്ഷണത്തില്‍ നോക്കുമ്പോള്‍, സ്വയം നിര്‍മ്മിത അഗ്നിയായുധങ്ങള്‍, അതായത് ന്യൂക്ലിയര്‍ ആയുധങ്ങള്‍ കൊണ്ട് ഈ രണ്ടു രാഷ്ട്രീയ ശക്തികള്‍ക്ക് ഭാവിയില്‍ സംഭവിക്കാന്‍ പോകുന്ന നാശത്തെക്കുറിച്ചുള്ള പ്രവചനമാണ് ഇവിടെ.

"വിറകു ചുമട്ടുകാരിയായ അവന്രെ ഭാര്യയും (അഗ്നിയില്‍ പ്രവേശിക്കുന്നതാണ്)"

അബൂലഹബിന്‍റെ ഭാര്യയെയാണ് ഈ സൂക്തം സൂചിപ്പിക്കുന്നത്. നബിതിരുമേനി (സ)ക്കെതിരില്‍ വ്യജാരോപണങ്ങളും അപവാദങ്ങളും പ്രചരിപ്പിക്കുന്ന പാശ്ചാത്യ ജനാധിപത്യ രാഷ്ട്രങ്ങളിലെ ജനങ്ങളും നിരീശ്വര കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളിലെ ജനങ്ങളും ഇതില്‍ ഉള്‍പ്പെടും. വിറകു ചുമട്ടുകാരി എന്ന വിശേഷണത്തിലൂടെ സ്വയം നാശത്തിനുവേണ്ടിയുള്ള ഈ രാഷ്ട്രങ്ങളുടെ ആയുധോല്പ്പാദനവും ഇവിടെ സൂചിപ്പിക്കപ്പെട്ടിരിക്കുന്നു.

"അവളുടെ കഴുത്തില്‍ ഈന്തപ്പന നാരുകൊണ്ടുള്ള ഒരു കയറുണ്ടായിരിക്കും"

പുറമെ സ്വതന്ത്രമെന്നു കാണപ്പെടുന്നുണ്ടെങ്കിലും തകര്‍ക്കപ്പെടാന്‍ അസാധ്യമായ വിധത്തില്‍ ഈ രാഷ്ട്രങ്ങള്‍ അവരുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്‍റെ പിടിയിലായിരിക്കും എന്നാണ് ഈ വചനം അര്‍ഥമാക്കുന്നത്. മറ്റോരു വിധത്തില്‍ പറഞ്ഞാല്‍, അബൂലഹബിന്‍റെ ഭാര്യ ഉമ്മുജമീല്‍ വിറക് കെട്ടാനുപയോഗിച്ച ഈത്തപ്പന നാരിനാല്‍ ശ്വാസം മുട്ടിക്കപ്പെട്ടപോലെ ഈ രാഷ്ട്രങ്ങളും മറ്റുള്ളവരെ നശിപ്പിക്കാന്‍ തയ്യാറക്കിവെച്ചിട്ടുള്ള ആയുധത്താല്‍ സ്വയം നാശമടയുന്നതായിരിക്കും.

ഈ സൂറത്തിന് അനുയോജ്യമായ അനുബന്ധമെന്നനിലയില്‍ ഖുര്‍ആനിലെയും ബൈബിളിലെയും രണ്ട് ഉദ്ധരണികള്‍ ഇവിടെ ചേര്‍ക്കുന്നു. ഈ രണ്ടു ശക്തികളുടെയും അതി ദാരുണമായ അന്ത്യത്തെക്കുറിച്ചുള്ള പ്രവചനങ്ങളാണ് അവ.

"അന്നാളില്‍ അവരില്‍ ചിലര്‍ മറ്റു ചിലരുടെ മേല്‍ തിരമാലകള്‍ പോലെ തള്ളിക്കയറുന്ന രൂപത്തില്‍ നാം വിട്ടേക്കുന്നതാണ്. കാഹളത്തില്‍ ഊതപ്പെടുകയും അപ്പോള്‍ നാം അവരെ ഒന്നിച്ചു ഒരുമിച്ചുകൂട്ടുകയും ചെയ്യും. അന്നാളില്‍ അവിശ്വാസികള്ക്ക് നാം നരകത്തെ മുഖാമുഖം കാണിച്ചു കൊടുക്കുന്നതാണ്." (അല്‍കഹ്ഫ് 100, 101)

യിസ്രായേല്‍ദേശത്തിന്നു വിരോധമായി ഗോഗ് വരുന്ന അന്നാളില്‍ എന്‍റെ ക്രോധം എന്റെ മൂക്കില്‍ ഉജ്ജ്വലിക്കും എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാടു.

അന്നാളില്‍ നിശ്ചയമായിട്ടു യിസ്രായേല്‍ദേശത്തു ഒരു വലിയ ഭൂകമ്പം ഉണ്ടാകും എന്നു ഞാന്‍ എന്‍റെ തീക്ഷ്ണതയിലും എന്‍റെ കോപാഗ്നിയിലും അരുളിച്ചെയ്തിരിക്കുന്നു.

അങ്ങനെ സമുദ്രത്തിലെ മത്സ്യവും ആകാശത്തിലെ പറവയും കാട്ടിലെ മൃഗവും നിലത്തിഴയുന്ന ഇഴജാതിയൊക്കെയും ഭൂതലത്തിലെ സകലമനുഷ്യരും എന്‍റെ സന്നിധിയില്‍ വിറെക്കും; മലകള്‍ ഇടിഞ്ഞുപോകും; കടുന്തൂക്കങ്ങള്‍ വീണുപോകും; എല്ലാ മതിലും നിലംപരിചാകും

ഞാന്‍ എന്റെ സകല പര്‍വ്വതങ്ങളോടും അവന്‍റെ നേരെ വാളെടുപ്പാന്‍ കല്പിക്കും എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാടു; ഓരോരുത്തന്‍റെ വാള്‍ അവനവന്‍റെ സഹോദരന്നു വിരോധമായിരിക്കും.

ഞാന്‍ മഹാമാരികൊണ്ടും രക്തംകൊണ്ടും അവനെ ന്യായംവിധിക്കും; ഞാന്‍ അവന്‍റെ മേലും അവന്‍റെ പടക്കൂട്ടങ്ങളുടെമേലും അവനോടുകൂടെയുള്ള പല ജാതികളുടെമേലും പെരുമഴയും വലിയ ആലിപ്പഴവും തീയും ഗന്ധകവും വര്‍ഷിപ്പിക്കും (Ezek. 38:18-22)

2 comments:

Salim PM said...

ഇ‌സ്‌ലാമിന്‍റെ ശത്രുക്കളുടെ എല്ലാവിധ ആസൂത്രണങ്ങളും പ്രവര്‍ത്തനങ്ങളും ഈ സൂക്തത്തിന്‍റെ പരിധിയില്‍ വരുമെങ്കിലും മുകളില്‍ പറഞ്ഞ രണ്ട് പാശ്ചാത്യ ശക്തിളും അവരുടെ ഉപഗ്രഹ രാഷ്ട്രങ്ങളുമാണ് ഇവിടെ ഊന്നല്‍ നല്‍കപ്പേട്ടിരിക്കുന്നത്. അവര്‍ അവരുടെ പ്രവര്‍ത്തനങ്ങളില്‍ അമ്പേ പരാജയപ്പെടുമെന്നും അവരുടെ എല്ലാ വിധ കുത്സിത പ്രവര്‍ത്തനങ്ങളും അവര്‍ക്ക് തന്നെ തിരിച്ചടിയായിത്തീരും എന്നുമാണ് ഈ സൂക്തം സൂചിപ്പിക്കുന്നത്

ea jabbar said...

കുര്‍ ആന്‍ വെളിപാടുകളുടെ യഥാര്‍ത്ഥ ഉറവിടം മനസ്സിലാക്കാന്‍ ഈ ഒരൊറ്റ അധ്യായം മതി !