Wednesday, March 9, 2011

മുതലാളിത്ത വ്യവസ്ഥയുടെ തിന്‍മകള്‍


“അല്ല, എന്നാല്‍ നിങ്ങള്‍ അനാഥരെ ആദരിക്കുന്നില്ല. അഗതി കള്‍ക്ക്‌ ആഹാരം നല്‍കാന്‍ പരസ്പരം പ്രേരിപ്പിക്കു ന്നുമില്ല. പൈതൃകമായി ലഭിക്കുന്ന സ്വത്തൊക്കെയും നിങ്ങള്‍ തിന്നു മുടിക്കുന്നു. നിങ്ങള്‍ ധനത്തെ അമിതമായി സ്നേഹിക്കുന്നു. വേണ്ടാ! ഭൂമി മുഴുവനും ഇടിച്ചു നിരപ്പാക്കപ്പെടും (വിശുദ്ധ ഖുര്‍‌ആന്‍ 89:18-22)

ഈ വചനങ്ങളില്‍ മുതലാളിത്ത വ്യവസ്ഥയുടെ നാല്‌ തിന്‍മളെപ്പറ്റി സൂചിപ്പിക്കുന്നു.

(1) ആശ്രയമില്ലാത്തവരുടെ ജീവിതത്തെ നിസ്സാരമായി കണക്കാക്കുന്നു
(2) പാവങ്ങളുടെ ആഹാരകാര്യവും ജീവിതക്ഷേമവും അവഗണിക്കുന്നു
(3) പൈതൃക സ്വത്തുക്കള്‍ അമിതോപയോഗം കൊണ്ട്‌ ധൂര്‍ത്തടിക്കുന്നു
(4) സമ്പത്ത്‌ കുന്നുകൂട്ടാനുള്ള അറ്റമില്ലാത്ത ദുര

ആധുനിക മുതലാളിത്ത സമ്പദ്ക്രമത്തിന്‍റെ ദോഷങ്ങളായി സാമ്പത്തിക വിദഗ്ധര്‍ പറയുന്ന വിമര്‍ശനങ്ങള്‍തന്നെ 14 നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ വിശുദ്ധ ഖുര്‍ആന്‍ മേല്‍ വചനങ്ങളിലൂടെ വരച്ചുകാട്ടുന്നു. വികസിത മുതലാളിത്ത രാജ്യങ്ങളുടെ മൂലധന നിക്ഷേപമുള്ള അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങള്‍, ദരിദ്രരാജ്യങ്ങള്‍ക്ക്‌ നല്‍കുന്ന വായ്പകളിലെ കാണാചരടുകളും കരാറുകളും അവരുടെ ആഗോളവത്കരണവും ദരിദ്രരാജ്യങ്ങളെ കൂടുതല്‍ ദരിദ്രമാക്കുകയാണെന്ന്‌ പഠനങ്ങള്‍ വ്യക്തമാക്കുന്നു. പലിശ കൊടുത്ത്‌ വായ്പകള്‍ വാങ്ങുമ്പോള്‍ ദരിദ്രരാജ്യങ്ങളുടെമേല്‍ ഇത്തരം സാമ്പത്തിക സ്ഥാപനങ്ങള്‍ കെട്ടിവെക്കുന്ന ഉപാധികള്‍ വണ്‍മെന്‍റുകളെ ദരിദ്ര ജനവിഭാഗങ്ങളോടുള്ള സാമൂഹിക ബാദ്ധ്യതകളില്‍ നിന്ന് അകറ്റിക്കളയുന്നു. ആതുരശുശ്രൂഷ, സാര്‍വ്വത്രിക വിദ്യാഭ്യാസം, ദാരിദ്ര്യനിര്‍മ്മാര്‍ജനം മുതലായ സാമൂഹിക ക്ഷേമപദ്ധതികളില്‍നിന്നു പിന്‍വാങ്ങാന്‍ അവര്‍ ദരിദ്രരാജ്യങ്ങളെ നിര്‍ബന്ധിക്കുന്നു. ചെലവാക്കി മുടിക്കാനും, അഴിമതി നടത്താനും, വായ്പ വാങ്ങാനും വേണ്ടി ആര്‍ത്തിപൂണ്ടു കാത്തിരിക്കുന്ന ദരിദ്രരാജ്യങ്ങളിലെ ഭരണാധികാരികള്‍ അവര്‍ പറയുന്ന വ്യവസ്ഥകളിലെല്ലാം ഒപ്പുവെക്കാനും തയ്യാറാണ്‌. പാവങ്ങളോടും ദരിദ്രരോടുമുള്ള മുതലാളിത്ത രാജ്യങ്ങളുടെ സമീപനം ഇത്തരം നയങ്ങളിലൂടെ വ്യക്തമാക്കപ്പെടുന്നു.

വരാനിരിക്കുന്ന തലമുറക്കും ഭൂമിയിലെതന്നെ മിണ്ടാപ്രാണികള്‍ക്കും അവകാശപ്പെട്ട പൊതു പൈതൃകമാണ്‌ ഭൂവിഭവങ്ങളെന്ന്‌ ഖുര്‍ആന്‍ ഓര്‍മ്മിപ്പിക്കുന്നു. അതില്‍ തന്നെ പെട്രോള്‍, മറ്റു ഖനിജങ്ങള്‍ മുതലായ മിക്ക വിഭവങ്ങളും ക്ഷയോന്‍മുഖവുമാണ്‌. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു:

“ഭൂമിയെ അവന്‍ സൃഷ്ടിജാലങ്ങള്‍ക്കെല്ലാം വേണ്ടി സ്ഥാപിച്ചു” (55:11)

എന്നാല്‍, മുതലാളിത്തമാകട്ടെ സമൂഹം, മനുഷ്യരാശി, മറ്റു ജീവജാലങ്ങള്‍, പരിസ്ഥിതി മുതലായവയെക്കുറിച്ചും അവയുടെ ഭാവിയെക്കുറിച്ചും ആകുലപ്പെടാറില്ല. വിഭവ ചൂഷണത്തിലൂടെ ഭൂമിയെ ഞെക്കിപ്പിഴിഞ്ഞ്‌ സ്വന്തം ആര്‍ത്തി ശമിപ്പിക്കുക എന്നത്‌ മാത്രമാണ്‌ അവരുടെ ലക്ഷ്യം. കൂടാതെ പെട്രോള്‍, കല്‍ക്കരി മുതലായ കാര്‍ബണ്‍ ഇന്ധനങ്ങളുടെ അമിതോപയോഗം മൂലം അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളുമടങ്ങുന്ന മുതലാളിത്തലോകം വരുത്തിവെക്കുന്ന പാരിസ്ഥിതിക ദുരന്തമാണ്‌ ആഗോളതാപനത്തിനും കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കും കാരണമെന്ന്‌ ശാസ്ത്രസമൂഹം വിലയിരുത്തുന്നു.

അതുപോലെ, സമ്പത്ത്‌ കുന്നുകൂട്ടാനും ഭൂവിഭവങ്ങള്‍ ചൂഷണം ചെയ്യാനുമുള്ള ദുരാവേശവും അതിനായുള്ള കഴുത്തറുപ്പന്‍ മത്സരവും മുതലാളിത്തത്തിന്‍റെ സവിശേഷതയാണ്‌. അത്‌ കോളനിവത്ക്കരണത്തിലേക്കും, അധിനിവേശങ്ങളിലേക്കും യുദ്ധങ്ങളിലേക്കും, മഹായുദ്ധങ്ങളിലേക്കും നയിക്കും. വിശുദ്ധ ഖുര്‍ആന്‍ താഴെഎഴുതിയ വചനങ്ങളില്‍ ഓര്‍മ്മിപ്പിക്കുന്നതും മറ്റൊന്നല്ല എന്ന്‌ നാമോര്‍ക്കണം:

“(ഭൌതിക വിഭവങ്ങളുടെ) വര്‍ദ്ധനവിന്‌ വേണ്ടിയുള്ള പരസ്പര മാത്സര്യം നിങ്ങളെ അശ്രദ്ധരാക്കിയിരിക്കുന്നു; നിങ്ങള്‍ ശവക്കുഴികള്‍ സന്ദര്‍ശിക്കും‌വരേക്കും. നിസ്സംശയം, നിങ്ങള്‍ വഴിയെ അറിഞ്ഞ്‌ കൊള്ളും; അങ്ങനെയല്ല, നിങ്ങള്‍ ദൃഢമായി അറിയുന്നപക്ഷം. ജ്വലിക്കുന്ന നരകത്തെ നിങ്ങള്‍ കാണുക തന്നെ ചെയ്യും. (102 : 2-7)

2 comments:

Salim PM said...

എന്നാല്‍, മുതലാളിത്തമാകട്ടെ സമൂഹം, മനുഷ്യരാശി, മറ്റു ജീവജാലങ്ങള്‍, പരിസ്ഥിതി മുതലായവയെക്കുറിച്ചും അവയുടെ ഭാവിയെക്കുറിച്ചും ആകുലപ്പെടാറില്ല. വിഭവ ചൂഷണത്തിലൂടെ ഭൂമിയെ ഞെക്കിപ്പിഴിഞ്ഞ്‌ സ്വന്തം ആര്‍ത്തി ശമിപ്പിക്കുക എന്നത്‌ മാത്രമാണ്‌ അവരുടെ ലക്ഷ്യം.

അതിരുകള്‍/പുളിക്കല്‍ said...

മുതലാളിത്ത തേര്‍വാഴ്ച്ചക്കെതിരായുള്ള വിമര്‍ശനം നാമെത്ര വിളംബരം ചെയ്തിട്ടും ഈ ലോകം നന്നാവാന്‍ പോകുന്നില്ല. കാരണം മനുഷ്യന്റെ അത്യാര്‍ത്തി നിലനില്‍ക്കുന്നത് തന്നെ.(അബ്ദുള്ളാഹിബ്നു അംറ്(റ)പറയുന്നു.നബി(സ)യോട് ഒരാള്‍ ചോദിച്ചു.ഇസ്ലാമിന്റെ നടപടികളില്‍ ഏതാണ് ഏറ്റവും ഉത്തമമായത്?അപ്പോള്‍ നബി(സ)മറുപടി പറഞ്ഞു.പാവപ്പെട്ടവര്‍ക്കും അനാഥകള്‍ക്കും അശരണര്‍ക്കും അഗഥികള്‍ക്കും ഭക്ഷണം നല്‍കുക.നിനക്ക് പരിചയമുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും അള്ളാഹുവിന്റെ രക്ഷയെ തേടുക(സലാം പറയുക)